‘കേരളത്തിന് ഇത്ര ആസ്തിയോ ?’; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി

 

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. രണ്ട് വർഷം പൂർത്തിയായാൽ പെൻഷൻ നൽകുന്ന സംവിധാനം രാജ്യത്ത് മറ്റൊരിടത്തും ഇല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പെൻഷൻ നൽകാൻ സംസ്ഥാന സർക്കാരിന് ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു.

വിപണി വിലയേക്കാൾ കൂടുതൽ തുക കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ഈടാക്കുന്നതിനെതിരായ ഹരജിയിലാണ് സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. രണ്ട് വർഷം പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർക്ക് പെൻഷൻ നൽകാൻ പണം ഉണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ആസ്തി കൂടുതൽ ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി പെൻഷൻ തുക കൃത്യമായി വിതരണം ചെയ്യാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.