ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് പുതിയ സമിതി
Updated: Apr 25, 2022, 20:47 IST
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പുതിയ ശാക്തീകരണ പ്രവർത്തന സമിതി രൂപീകരിക്കാൻ തീരുമാനമെടുത്ത് കോൺഗ്രസ് നേതൃത്വം.പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി എംപവര്‍ കമ്മിറ്റിയെ നിയോഗിച്ചു. പ്രശാന്ത് കിഷോറിന്‍റെ ശിപാര്‍ശകള്‍ പഠിച്ച എട്ടംഗ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നീക്കം.
അതേസമയം, പ്രശാന്തിന്‍റെ കോണ്‍ഗ്രസ് പ്രവേശത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തയാറായിട്ടില്ല. ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗത്തിലാണ് എട്ടംഗ സമിതിയുടെ നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ചത്. തുടര്‍ന്ന് 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വെല്ലുവിളികള്‍ നേരിടാനായി എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് 2024ലേക്കുള്ള ദൗത്യസംഘത്തെ നിയമിച്ചത്. ഇതിന്‍റെ ഭാഗമായി അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരില്‍ ത്രിദിന കോംക്ലേവ് നടത്തുക. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് നവസങ്കല്‍പ്പ് എന്ന പേരില്‍ ഉദയ്പൂരില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിക്കുവാനും തീരുമാനം ആയി.
മെയ് 13, 14, 15 തിയതികളിലായിരിക്കും പരിപാടി നടക്കുക. ഇതില്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 400ഓളം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.