ഡൽഹി മദ്യനയ അഴിമതി; കെജ്‌രിവാളിനെ വിട്ടയച്ചു; ചോദ്യം ചെയ്ത് ഒൻപത് മണിക്കൂർ
ഒന്‍പത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിബിഐ ആസ്ഥാനത്ത് നിന്ന് പുറത്തിറങ്ങി . ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. രാത്രി 8.30 ഓടെ ആസ്ഥാനത്ത് നിന്നും പുറത്തിറങ്ങിയ അദ്ദേഹം കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈകാണിച്ചു. ഉച്ചക്ക് ഒരു മണിക്കൂർ ഭക്ഷണം കഴിക്കാൻ ഇടവേള നൽകിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം കെജ്രിവാൾ സിബിഐ ആസ്ഥാനത്തുനിന്നും മടങ്ങി.
'സിബിഐ എന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചു. മദ്യനയം നിലവില്‍വന്ന 2020 മുതലുള്ള എല്ലാ കാര്യങ്ങളും സിബിഐ ചോദിച്ചു. എല്ലാം വ്യാജമാണ്. ഈ കേസും വ്യാജമാണ്. ഞങ്ങള്‍ക്കെതിരേ അവരുടെ കൈയ്യില്‍ ഒന്നുമില്ലെന്ന്, തെളിവുകളുടെ ഒരു കഷ്ണം പോലുമില്ലെന്ന് എനിക്ക് ബോധ്യമായി', ചോദ്യംചെയ്യലിനു ശേഷം പുറത്തെത്തിയ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കേജരിവാൾ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കെജ്രിവാൾ എത്തിയത്. നിരവധി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി സിബിഐ ആസ്ഥാനത്തിനു മുന്നിലെത്തിയിരുന്നു. രാഘവ് ഛദ്ദ, സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെ സിബിഐ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച നിരവധി പാർട്ടി നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ ഔദ്യോഗിക വാഹനമായ കറുത്ത എസ്യുവിയില്‍ രാവിലെ 11 മണിയോടെയോടെയാണ് അദ്ദേഹം സിബിഐ ആസ്ഥാനത്ത് എത്തിയത്. അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ ഒന്നാം നിലയിലെ ഓഫീസിലാണ് അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്. കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി,
സിബിഐ ആസ്ഥാനത്തിന് പുറത്ത് 1000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ പ്രദേശത്ത് സെക്ഷന്‍ 144 ഉം ഏര്‍പ്പെടുത്തിയിരുന്നു.
കെജ്‌രിവാളിന് സിബിഐ സമന്‍സ് അയച്ചതിനെതിരെ എഎപി പലയിടത്തും പ്രതിഷേധം നടത്തുകയും നിരവധി ഉന്നത നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കെജ്‌രിവാള്‍ സിബിഐ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ നജഫ്ഗഡ് പോലീസ് സ്റ്റേഷനില്‍ നിന്ന് നേതാക്കളെയും വിട്ടയച്ചു
ഗഗതാഗത തടസം ഉണ്ടാകുന്നു എന്ന് ആരോപിച്ചാണ് സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്ന എഎപി നേതാക്കളോട് പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ബാരിക്കേഡ് വച്ച് ഗതാഗത തടസം ഉണ്ടാക്കിയത് പൊലീസെന്ന് നേതാക്കളും ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് കെജ്രിവാൾ സിബിഐ ഓഫിസിലേക്ക് എത്തിയത്. നടപടിക്ക് പിന്നിൽ ദേശവിരുദ്ധ പ്രവർത്തകരെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.
അതേസമയം ആംആദ്മി പാർട്ടി ഡൽഹിയിൽ അടിയന്തര നേതൃയോഗം ചേർന്നിരുന്നു. മന്ത്രി ഗോപാൽ റായുടെ അധ്യക്ഷതയിലാണ് നേതൃയോഗം ചേർന്നത്. എ.എ.പി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ഡൽഹി മേയർ ഷെല്ലി ഒബ്റോയ്, ഡെപ്യൂട്ടി മേയർ ആലി ഇഖ്ബാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് സി.ബി.ഐ ആസ്ഥാനത്ത് പുരോഗമിക്കുന്നതിനിടെയാണ് എ.എ.പി നേതൃയോഗം ചേർന്നത്.
നേരത്തെ സിബിഐ ആസ്ഥാനത്ത് അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച എം.പിമാരെയും എം.എൽ.എമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ആംആദ്മി പാർട്ടി അടിയന്തര നേതൃയോഗം ചേർന്നത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ കസ്റ്റഡിയിൽ തുടരുകയാണ്. അദ്ദേഹം നൽകിയ മൊഴികളിലെ വസ്തുത പരിശോധിക്കാൻ വേണ്ടിയാണ് അരവിന്ദ് കെജരിവാളിനെ ചോദ്യം ചെയ്യുന്നതെന്ന് സിബിഐ അറിയിച്ചിരുന്നു. അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്യുമോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ആശങ്കയുണ്ടായിരുന്നു.