പ്രിയ വർഗീസിന്റെ നിയമനം

ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
 


കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജിയിൽ വാദം കേൾക്കുക.



യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രിയ വർഗീസിനെ നിയമിച്ചതെന്ന് കണ്ണൂർ സർവകലാശാല സത്യവാങ്മൂലം നൽകിയിരുന്നു. യു.ജി.സി മാർഗനിർദേശ പ്രകാരം അസോസിയേറ്റ് പ്രോഫസറാകാൻ മതിയായ യോഗ്യതയുള്ളയാളാണ് താനെന്ന് പ്രിയ വർഗീസും കോടതിയെ അറിയിച്ചിട്ടുണ്ട്.



എന്നാൽ പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നാണ് യു.ജി.സി നിലപാട്. ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും പ്രിയ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസിൽ വാദം പൂർത്തിയാകുന്നത് വരെ നിയമന നടപടികൾ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.