"നാട്യോത്സവം 22 ' ന് പ്രൗഡോജ്വല തുടക്കം
ഇന്ത്യൻ നടനകലയിലെ അനശ്വര പ്രതിഭ ഗുരുഗോപിനാഥിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചു "നാട്യോത്സവം 22' എന്ന പേരിൽ ഗ്രേറ്റ് ഇന്ത്യൻ ഡാൻസ് ഡ്രാമ ഫെസ്റ്റിവലിന് വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ തുടക്കം. 29 വരെയാണു പരിപാടി. വൈകിട്ട് 5.30 ന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു.ടൂറിസം സാധ്യത മുൻനിർത്തി സർക്കാർ മുന്നോട്ടു വയ്ക്കുന്ന സാംസ്കാരിക സർക്യൂട്ട് ഉടൻ പ്രാവർത്തികമാകുമെന്നു മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ടൂർ പാക്കെജ് പോലുള്ള സംവിധാനമാണ് സാംസ്കാരിക ടൂറിസം വിഭാവനം ചെയ്യുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ആസ്വദിക്കാനും അറിയാനും കഴിയുംവിധമായിരിക്കും പദ്ധതിയെന്നും മന്ത്രി. വൈസ് ചെയർമാൻ കരമന ഹരി സ്വാഗതം ആശംസിച്ചു. നടന ഗ്രാമം ഭരണ സമിതി അംഗം വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെഎഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ, നടന ഗ്രാമം മുൻ വൈസ് ചെയർമാൻ കെ.സി. വിക്രമൻ, ഭരണ സമിതി അംഗം ശശിമോഹൻ, എൻ.എസ്. വിനോദ്, ഡോ. സജി, സെക്രട്ടറി ഷബ്ന ശശിധരൻ , നർത്തകി ഡോ. അരുണ മൊഹന്തി എന്നിവർ സംസാരിച്ചു.
തുടർന്ന് രാത്രി 7 ന് ഗോപിക വർമയും സംഘവും അവതരിപ്പിച്ച " രാധ എവിടെ " സുഗതകുമാരിയുടെ കവിതയുടെ നൃത്താവിഷ്ക്കാരം അരങ്ങേറി. രാത്രി എട്ടിന് നടൻ വിനീതും നടി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച ഭാരതനാട്യം " ജ്ഞാനപാന' വേറിട്ട അനുഭവമായി. 29 വരെ വൈകിട്ട് 6 ന് ഡോ. അരുന്ധതി മൊഹന്തി, നടി ശോഭന, അസ്തന, നളിനി അസ്തന, ശാശദർ ആചാര്യ, ദീപിക റെഡ്ഡി, നടി ആശാ ശരത്ത് എന്നിവരുടെ നൃത്ത പരിപാടികൾ അരങ്ങേറും. ഇന്ന് വൈകിട്ട് 5 ന് നടന ഗ്രാമം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വാദ്യ സംഗീത മേള, കേരള നടനം പൂജ നൃത്തം. രാത്രി 6.30 ന് ന് ഡോ സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിക്കുന്ന കേരള നടനം " അംഗുലീയ ചൂടാമണി'. 7 ന് ഡോ അരുണ മൊഹന്തിയും സംഘവുമവതരിപ്പിക്കുന്ന ഒഡിസി നൃത്തം " ശാരംഗതി' യും അരങ്ങേറും.