10 വർഷം തടവ് ശിക്ഷ ലഭിച്ച ലക്ഷദ്വീപ് എംപിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിക്കും

 

വധശ്രമക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുന്നു. പ്രത്യേക ഹെലികോപ്റ്ററിലാണ് ലക്ഷദ്വീപിൽ നിന്ന് എംപി അടക്കമുള്ള നാല് പ്രതികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. അതേസമയം കവരത്തി സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എംപി.

മുൻ കേന്ദ്രമന്ത്രി പി.എം സയീദിന്‍റെ മരുമകനും കോണ്‍ഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാല് പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചത്. ആകെ 32 പ്രതികളാണ് കേസിലുള്ളത്. മുഹമ്മദ് ഫൈസലാണ് കേസിലെ രണ്ടാം പ്രതി. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.