ഗുണ്ടകൾക്കെതിരെ പൊലീസ്

ഓം പ്രകാശിന്റെയും പുത്തൻപാലം രാജേഷിന്റെയും സ്വത്ത് വിവരം തേടി
 

തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ്ദ തന്ത്രവുമായി പൊലീസ്. ഓംപ്രകാശിന്‍റെയും പുത്തൻപാലം രാജേഷിന്‍റെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി രജിസ്ട്രേഷൻ ഐ.ജിക്ക് കത്ത് നൽകിയിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും തീരുമാനിച്ചു.

പാറ്റൂർ ആക്രമണ കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങിയിരുന്നു. ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്‍റെ കൂട്ടാളികളാണ് ഇവർ. പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പാറ്റൂർ ആക്രമണക്കേസിന് ശേഷം ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരം സുഹൃത്തുക്കളെ വിളിച്ചിരുന്നു. 

പ്രതികൾ ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. രണ്ടാം പ്രതി ആരിഫ് പാറ്റൂർ ആക്രമണത്തിന് മുമ്പും ഒളിവിൽ പോയതിന് ശേഷവും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും സി.പി.ഐ നേതാവിന്‍റെ ബന്ധുവിനെയും നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പേട്ട പൊലീസ് ഫോൺ കണ്ടെത്തിയിരുന്നു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു ആസിഫും ആരിഫും.