പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം

സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്
 

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട്  മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തിൽ അഭ്യർത്ഥിച്ചു. 

ഷട്ടറുകൾ തുറക്കുന്നത് ജനങ്ങളെ മുൻകൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകണം. പാലക്കാട്‌ ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴ കാരണം റിസർവോയറിൽ ജലനിരപ്പുയരുന്നതിനാൽ ജൂലൈ18 മുതൽ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.