ശബരിമലയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; മകരവിളക്ക് നാളെ

 
 മകരജ്യോതി ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സന്നിധാനത്തു ഒരുക്കങ്ങൾ പൂർത്തിയായി.  ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കും. ഇത്തവണ മകരവിളക്കിന് വന്‍തോതില്‍ ഭക്തജനങ്ങളെത്തുമെന്നാണ് പ്രതീക്ഷ. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും. ഇന്നും നാളെയും വേർച്വൽ ബുക്കിങ് ഉണ്ടായിരിക്കില്ല. 2000 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.


മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര രണ്ടാം ദിവസം യാത്ര തുടങ്ങി. പുലർച്ചെ രണ്ട് മണിക്ക് അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. ഇന്നലെ വിവിധ ഇടങ്ങളിൽ ആയിരക്കണക്കിനാളുകളാണ് തിരുവാഭരണം ദർശിക്കാനും സ്വീകരണം നൽകാനും ഉണ്ടായിരുന്നത്. ളാഹ സത്രത്തിലാണ് ഇന്ന് രാത്രിയിൽ വിശ്രമം. നാളെ കാനന പാത വഴി സഞ്ചരിച്ച് ഘോഷയാത്ര സന്നിധാനത്തെത്തും. പന്തളം കൊട്ടാര കുടുംബാഗം മരിച്ചതിനാൽ രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര.