തൃശ്ശൂർ നഗരത്തിൽ ആവേശം വിതറാൻ ഇന്ന് പുലികൾ ഇറങ്ങും

 
തൃശ്ശൂർ നഗരത്തിൽ ആവേശം വിതറാൻ ഇന്ന് പുലികൾ ഇറങ്ങും. നഗരത്തിൽ പുലി കളിയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് പുലി കലാകാരന്മാരും നാട്ടുകാരും. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് ആരംഭിച്ചത്. പിന്നാലെ കാനാട്ടുകര, അയ്യന്തോൾ, പൂങ്കുന്നം, ശക്തൻ എന്നിവിടങ്ങളിലും മെയ്യെഴുത്തിന് തുടക്കമിട്ടു. സ്വരാജ് റൗണ്ടിൽ പുലികളിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് പുലിക്കളി പ്രേമികളും തൃശ്ശൂരുകാരും.

5 സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. 35 മുതൽ 51 വരെ പുലികളാണ് ഒരോ സംഘത്തിലും ഉള്ളത്. എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി കൊണ്ടാണ് പുലി കളി നടക്കുക. 250 പുലി കലാകാരന്മാരൊപ്പം അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ചാണ് പുലിക്കളി ആരംഭിക്കുക.

കൊറോണ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും പുലിക്കളിയുടെ ആവേശം നഷ്ടമായിരുന്നു. പഴയ ആവേശവും ആഘോഷവും തിരിച്ച് പിടിക്കാൻ കൂടിയാണ് പുലിക്കളി വിപുലമായി നടത്താൻ സംഘാടകർ തീരുമാനം എടുത്തത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ പുലി കളി മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ, പുലിവേഷം കെട്ടുന്നതിനും

എന്നാൽ, പുലിവേഷം കെട്ടുന്നതിനും മറ്റ് ചിലവുകൾക്കായും വലിയ തുക മുടക്കിയതിനാൽ പുലി കളി മാറ്റി വെയ്‌ക്കേണ്ട എന്ന തീരുമാനം പുലിക്കളി സംഘം എടുക്കുകയായിരുന്നു.