ബെർജർ പെയിന്റ്സിന് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ശക്തമായ വളർച്ച
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിതരണ തടസങ്ങളും നേരിട്ടിട്ടും 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബെർജർ പെയിന്റ്സ് മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചു. ഡെക്കറേറ്റീവ്, ഓട്ടോമോട്ടീവ് വിഭാഗങ്ങളുടെ ശക്തമായ വളർച്ചയുടെ പിന്തുണയിൽ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും അറ്റാദായത്തിലും കമ്പനി ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി.
കൺസോളിഡേറ്റഡ് അടിസ്ഥാനത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 3,583.8 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ സമാന പാദത്തിലെ 3,200.8 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 12 ശതമാനം വർധനയാണ്. പ്രവർത്തന ലാഭം 15 ശതമാനം ഉയർന്ന് 607.4 കോടിയിലെത്തി. അറ്റാദായം 28.6 ശതമാനം വർധിച്ച് 405 കോടിയായി.
സ്റ്റാൻഡ്എലോൺ അടിസ്ഥാനത്തിൽ പ്രവർത്തന വരുമാനം 12.7 ശതമാനം വർധിച്ച് 3,226.7 കോടിയിലെത്തി. പ്രവർത്തന ലാഭം 562.2 കോടിയായി ഉയർന്നപ്പോൾ അറ്റാദായം 25.5 ശതമാനം വർധിച്ച് 368.7 കോടിയായി.
ഡെക്കറേറ്റീവ്, ഓട്ടോമോട്ടീവ് വിഭാഗങ്ങളാണ് വളർച്ചയ്ക്ക് പ്രധാനമായും വളർച്ചയ്ക്ക് കാരണമായത്. വാട്ടർപ്രൂഫിംഗ്, കൺസ്ട്രക്ഷൻ കെമിക്കൽസ്, വുഡ് കോട്ടിംഗ്സ് വിഭാഗങ്ങളും മികച്ച വളർച്ച കൈവരിച്ചു. അതേസമയം ഫോറെക്സ് ചാഞ്ചാട്ടവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വെല്ലുവിളിയായി തുടരാനിടയുണ്ടെന്നും കമ്പനി വിലയിരുത്തി.
“പശ്ചിമേഷ്യൻ സംഘർഷം മൂലമുണ്ടായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിതരണ തടസങ്ങളും ഉണ്ടായിരുന്നിട്ടും ശക്തമായ സാമ്പത്തിക നിയന്ത്രണവും പ്രവർത്തന കാര്യക്ഷമതയും വഴി സ്റ്റാൻഡ്എലോൺ അടിസ്ഥാനത്തിൽ 25 ശതമാനത്തിലധികവും കൺസോളിഡേറ്റഡ് അടിസ്ഥാനത്തിൽ 29 ശതമാനത്തിലധികവും അറ്റാദായ വളർച്ച കൈവരിക്കാൻ സാധിച്ചു,” എന്ന് ബെർജർ പെയിന്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അഭിജിത് റോയ് പറഞ്ഞു.