ടയറിൻ്റെ പുറംപാളിയിൽ തകരാർ

അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
 

 ടയറിന്‍റെ പുറം പാളി ഇളകിയതിനെ തുടർന്ന് ദുബായ്-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഞായറാഴ്ച അർദ്ധരാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഒരു മണിക്കൂറോളം പറന്നതിന് ശേഷമാണ് പൈലറ്റ് തകരാർ കണ്ടെത്തിയത്.

മുൻവശത്തെ രണ്ട് ടയറുകളിലൊന്നിന് കേടുപാടുകൾ സംഭവിച്ചതായി പൈലറ്റ് അമർ സരോജ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനം അപകടകരമായ അവസ്ഥയിൽ ലാൻഡ് ചെയ്യേണ്ടിവരുമെന്ന് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

വിമാനത്താവളത്തിലെ അഗ്നിശമന സേനയുടെ വാഹനങ്ങൾക്കൊപ്പം സംസ്ഥാന അഗ്നിശമന സേനയെയും വിവരം അറിയിച്ചു. സി.ഐ.എസ്.എഫ് കമാൻഡോകൾ ഉൾപ്പെടെയുള്ള സുരക്ഷാ സേനയും റൺവേയിൽ എത്തി. പൈലറ്റ് ഉൾപ്പെടെ ആറ് ക്രൂ അംഗങ്ങളും 148 യാത്രക്കാരുമായി ഞായറാഴ്ച പുലർച്ചെ 5.40 നാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.