ജനലക്ഷങ്ങൾ കണ്ണി ചേർന്നു
DYFI മനുഷ്യചങ്ങല
മനുഷ്യ മഹാകോട്ടയായി
കേരളം കൈകോർത്തത്‌ 651 കിലോമീററർ

 
ജനലക്ഷങ്ങൾ ഒഴുകിയെത്തി കണ്ണിയായി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നടന്ന മനുഷ്യചങ്ങല മനുഷ്യമഹാകോട്ടയായി.
കേന്ദ്ര അവഗണക്കെതിരെ  കേരളീയർ തീർത്ത പ്രതിരോധ കോട്ട ചരിത്രമായി.. കാസർകോട്‌ റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. കേന്ദ്രത്തിനെതിരായ പ്രതിഷേധം മിക്കയിടത്തും മനുഷ്യമതിലായി മാറി. മിക്കയിടത്തും ഒന്നിലേറെ  ലൈനുകളിൽ ചങ്ങലകൾ തീർത്തു.
യുവതീയുവാ്ക്കൾക്ക്‌ പുറമേ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും   തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ അണിനിരന്നു. സാഹിത്യ സാംസ്‌കാരിക നായകർ, സിനിമാതാരങ്ങൾ, കലാകാരന്മാർ, മതസാമുദായികനേതാക്കൾ, സാമൂഹ്യ മേഖലയിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവരടക്കം നിരവധി പേർ ചങ്ങലയിൽ കണ്ണികളായി. ശനിയാഴ്‌ച ഉച്ചമുതൽ ദേശീയപാതയിലേക്ക്‌ ജനപ്രവാഹം തുടങ്ങിയിരുന്നു. ഇവർക്കാവശ്യമായ സഹായവുമായി നാട്ടുകാരും. വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽച്ചങ്ങല തീർത്തു.  അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർത്ത്‌ പ്രതിജ്ഞ എടുത്തു. തുടർന്ന്‌  പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം കാസർകോട്ട്‌  ആദ്യ കണ്ണിയായി. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ തിരുവനന്തപുരം രാജ്‌ഭവനുമുന്നിൽ അവസാന കണ്ണിയായി.
രാജ്‌ഭവനുമുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്ട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌   എ എ റഹിം എംപിയും പൊതുസമ്മേളനം  ഉദ്‌ഘാടനം ചെയ്തു.
 ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ്‌ സമരം. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ മനുഷ്യച്ചങ്ങല..