മദ്യം പിടിച്ച കേസ് കൈക്കൂലി വാങ്ങി ഒതുക്കി, മദ്യം പങ്കുവെച്ചു; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

 

മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടറേയും രണ്ട് പ്രിവന്റിവ് ഓഫിസർമാരെയും സസ്പെൻഡ് ചെയ്തു. രണ്ട് സിവിൽ എക്സൈസ് ഓഫീസർമാരെയും ഒരു വനിതാ സിവിൽ എക്സൈസ് ഓഫീസറെയും രണ്ടാഴ്ചത്തേക്ക് എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിന് അയയ്ക്കും. സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ ഡി.വി.ജയപ്രകാശ്, പ്രിവന്‍റീവ് ഓഫീസർമാരായ ടി.എസ്.സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ.സിജ എന്നിവരെയാണ് പരിശീലനത്തിന് അയയ്ക്കുന്നത്. ഗുരുവായൂർ ചാവക്കാട് റേഞ്ച് ഓഫിസിലാണ് സംഭവം അരങ്ങേറിയത്.