50 വയസ്സിന് മുകളില്‍  പ്രായമുള്ളവരില്‍ ഷിംഗിള്‍സ് രോഗത്തിന്റെ ആഘാതം വളരെ അധികമാണെന്ന് സര്‍വേ.

 


കൊച്ചി : ഇന്ത്യയില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരും വിട്ടുമാറാത്ത  ആരോഗ്യപ്രശ്നങ്ങളുള്ളവരുമായ ആളുകളില്‍ ഷിംഗിള്‍സ് രോഗത്തിന്റെ ആഘാതം വളരെ അധികമാണെന്ന് സര്‍വേ. ഷിംഗിള്‍സ് ആക്ഷന്‍ വീക്കിന് (23 ഫെബ്രുവരി - 1 മാര്‍ച്ച് 2026) മുന്നോടിയായി ജിഎസ് കെ നടത്തിയ ആഗോള സര്‍വേ  ഷിംഗിള്‍സ് ബാധിച്ച ഇന്ത്യക്കാരില്‍ 43% പേര്‍ക്കും കഠിനമായ വേദന അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ഇത് ജോലി ചെയ്യുന്നതിനോ സാമൂഹികമായ പരിപാടികളില്‍ പങ്കെടുക്കുന്നതിനോ തടസ്സമാവുന്നുമുണ്ട്. ഗുരുതരമായ കിഡ്‌നി രോഗമുള്ളവര്‍ക്കും, ഹൃദയസംബന്ധമായ രോഗമുള്ളവര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്  അനുഭവപ്പെട്ടത്. പ്രമേഹവും ഹൃദയസംബന്ധമായ രോഗമുള്ളവരിലുമാണ് ഏറ്റവും ഉയര്‍ന്ന വൈകാരിക ആഘാതം റിപ്പോര്‍ട്ട് ചെയ്തത്.

ചിക്കന്‍പോക്സിന് കാരണമായ വാരിസെല്ല-സോസ്റ്റര്‍ വൈറസ്  വീണ്ടും സജീവമാകുന്നതിലൂടെ ഉണ്ടാകുന്ന വേദനാജനകമായ രോഗമാണ് ഷിംഗിള്‍സ്. വാക്സിനേഷനിലൂടെ മാത്രം തടയാന്‍ കഴിയുന്ന ഈ രോഗത്തിന്റ  സങ്കീര്‍ണതകളെക്കുറിച്ച് സര്‍വേയില്‍ പങ്കെടുത്ത നാലില്‍ ഒരാള്‍ക്കും കാര്യമായ അറിവില്ലെന്ന് എടുത്തുകാണിക്കുന്നു. പ്രായമായവരില്‍ രോഗപ്രതിരോധത്തെ കുറിച്ചുള്ള അവബോധം വളരെ പരിമിതമാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നതായി ജിഎസ്‌കെ ഇന്ത്യയുടെ മെഡിക്കല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ശാലിനി മേനോന്‍ പറഞ്ഞു.



പ്രായമായിവരുന്ന ഒരു ജനസംഖ്യയ്ക്കായി ഇന്ത്യ തയ്യാറെടുക്കുമ്പോള്‍, റിയാക്ടീവ് കെയറില്‍ നിന്ന് പ്രതിരോധത്തിലേക്ക് മാറുന്നത് ഒരു ദേശീയ മുന്‍ഗണനയായി മാറണമെന്ന് സര്‍വേ ചൂണ്ടികാട്ടുന്നു. ഷിംഗിള്‍സ് ഉള്‍പ്പെടെയുള്ള  വാക്സിനേഷനുകള്‍ മുതിര്‍ന്നവരുടെ ആരോഗ്യ ചര്‍ച്ചകളുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത സര്‍വേ കണ്ടെത്തലുകള്‍ തെളിയിക്കുന്നു.