ട്രെയിൻ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി

 

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി. കോഴിക്കോട് എ.ആർ ക്യാമ്പിൽ സാക്ഷികളെ എത്തിച്ചാണ് തിരിച്ചറിയിൽ പരേഡ് നടത്തുന്നത്. അന്ന് ട്രെയിനിൽ സഹയാത്രികരായിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശികളെ എ.ആർ.ക്യാമ്പിൽ എത്തിച്ചാണ് തിരിച്ചറിയിൽ പരിശോധന നടത്തുന്നത്. രണ്ടുപേരാണ് ഇപ്പോൾ എ.ആർ.ക്യാമ്പിലെത്തിച്ചിട്ടുള്ളത്.

എഡിജിപിയുടേയും ഐജിയുടേയും പൊലിസ് ക്യാമ്പിൽ എത്തിയിട്ടുണ്ട്. സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. തിരിച്ചറിയിൽ പരേഡിന് ശേഷമായിരിക്കും ഷൊർണൂരിലോ എലത്തൂരിലോ തെളിവെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുകയൊള്ളൂ. ഇന്ന് ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷൊർണൂരിലെ തെളിവെടുപ്പ് ഏറെ നിർണായമാണ്. ട്രെയിൻ ആക്രമണത്തിന് മുമ്പ് ഷാരൂഖ് സെയ്ഫി ഏകദേശം 14 മണിക്കൂറോളം ഷൊർണൂർ റെയിൽവെ സ്‌റ്റേഷനിൽ ചെലവഴിച്ചിരുന്നു. റെയിൽവെ സ്‌റ്റേഷന് സമീപത്തെ പെട്രോൾ പമ്പിൽ നിന്നാണ് ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത്. കൂടാതെ ഇവിടെ നിന്ന് പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.