ഇന്ത്യയുടെ തവളമനുഷ്യന്‍ എസ്.ഡി.ബിജുവിന് ആദരം

 

 ഇന്ത്യയുടെ തവളമനുഷ്യന്‍ (ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ) എന്ന പേരില്‍ പ്രശസ്തനായ ഡോ.എസ്.ഡി.ബിജുവിന് യൂണിവേഴ്‌സിറ്റി കോളേജിലെ സുഹൃത്തുക്കള്‍ ആദരമര്‍പ്പിച്ചു. ബിജുവിന്റെ സുഹൃത്തുക്കളായ മന്ത്രിമാര്‍ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സിഎം.പി നേതാവ് സി.പി.ജോണ്‍, ലാല്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരസമര്‍പ്പണം നടത്തി. 


    ഡല്‍ഹി സര്‍വകലാശാല സീനിയര്‍ പ്രൊഫസറും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റുമായ ഡോ.ബിജു തന്റെ ഗവേഷണഫലങ്ങളെക്കുറിച്ച് സോദോഹരണ പ്രഭാഷണം നടത്തി. ലോകത്ത് എറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് തവകളെന്ന് ഡോ. ബിജു പറഞ്ഞു. ദിനോസര്‍ ഉള്‍പ്പെടെ ലോകത്തെ അഞ്ച് വന്‍ ജീവി വര്‍ഗത്തിന്റെ വംശനാശം കണ്ട ജീവിയാണ് തവളയെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഡോ.ബിജു പറഞ്ഞു.


    സ്‌കൂള്‍ കുട്ടികളെ തവളകളെക്കുറിച്ച് പഠിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. തവള സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി ജി.ആര്‍.അനിലും അഭിപ്രായപ്പെട്ടു. സി.പി.ജോണ്‍ ആശംസ അര്‍പ്പിച്ചു. പി.വി.മുരുകന്‍ ആമുഖപ്രസംഗം നടത്തി.സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കേരളശ്രീ (ശാസ്ത്രം) ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രസ് ക്ലബ് ടി.എന്‍.ജി ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്.സദസ്യരുടെ സംശയങ്ങള്‍ക്ക് ഡോ.ബിജു മറുപടി പറഞ്ഞു.