എൻഡോസൾഫാൻ  ദുരിതബാധിതർക്ക് 7 മാസത്തെ പെൻഷൻ ഒരുമിച്ചു നൽകി: മന്ത്രി ഡോ. ആർ ബിന്ദു

 

എൻഡോസൾഫാൻ  ദുരിതബാധിതർക്ക് 7 മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തതായി  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

സാമൂഹ്യനീതി വകുപ്പിന് കീഴിൽ  കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന 'സ്നേഹ സാന്ത്വനം' പദ്ധതിയിൽ 16.05 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരുന്നത്. അതിൽനിന്നു ലഭിച്ച 9 കോടി രൂപയിൽ നിന്നാണ് ഏഴു മാസത്തെ പെൻഷൻ തുക  ഇപ്പോൾ ഒരുമിച്ച് നൽകിയിരിക്കുന്നത്.  

5.95 കോടി രൂപ വിനിയോഗിച്ച് 5,367 പേർക്കാണ്  2023 ഒക്ടോബർ വരെയുള്ള മുഴുവൻ പെൻഷനും  നൽകിയത്. 'സ്പെഷ്യൽ ആശ്വാസകിരണം' പദ്ധതി പ്രകാരം 805 ഗുണഭോക്താക്കൾക്ക് ഏഴു മാസത്തെ പെൻഷൻ തുകയായി 39.44 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

കാസർഗോഡ് ജില്ലയിലെ ദുരിതബാധിത മേഖലയിൽ പ്രവർത്തിക്കുന്ന മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകളിലെ ജീവനക്കാരുടെ അഞ്ചുമാസത്തെ ശമ്പളം നൽകുവാനും അടിയന്തിര നടപടി സ്വീകരിച്ചു വരുന്നു- മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.