താഹിറ ലക്ഷ്യം വച്ചത് മറ്റൊരാളെ

വിഷം കലർന്ന ഐസ്ക്രീം കഴിച്ച് കോഴിക്കോട് കൊയിലാണ്ടിയിൽ 12 കാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റിലായിരുന്നു. ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് അരിക്കുളം സ്വദേശി മുഹമ്മദ് അലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയെ കൊലപ്പെടുത്തിയത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു.
ഫാമിലി പാക്ക് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് താഹിറ കുട്ടിയെ കൊലപ്പെടുത്തിയത്. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്താനല്ല പദ്ധതിയിട്ടതെന്നും, സഹോദരന്റെ ഭാര്യയെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയതായി ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തടുത്ത വീടുകളിലാണ് ഇരു കുടുംബങ്ങളും കഴിഞ്ഞിരുന്നത്. വ്യക്തി വൈരാഗ്യത്തിന്റെ പുറത്താണ് സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ അവര്‍ വീട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയാണ് പന്ത്രണ്ട് വയസ്സുകാരന്‍ അഹമ്മദ് ഹസന്‍ റിഫായിയെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ആദ്യം നിഷേധിച്ചെങ്കിലും, പിന്നീട് അഹമ്മദ് ഹസന്‍റെ പിതൃസഹോദരി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്ച കൊയിലാണ്ടി അരിക്കുളത്തെ കടയില്‍ നിന്ന് ഐസ്ക്രീം വാങ്ങി. എലിവിഷം സംഘടിപ്പിച്ചത് കൊയിലാണ്ടി ടൗണിലെ കടയില്‍ നിന്നെന്നും ഇവര്‍ മൊഴി നല്‍കി.
എലിവിഷം ഐസ്ക്രീമില്‍ കലര്‍ത്തിയ ശേഷം അരിക്കുളത്തെ വീട്ടിലെത്തി കുട്ടിക്ക് നല്‍കി. ഐസ്ക്രീം കഴിച്ചതോടെ, അഹമ്മദ് ഹസന്‍ തുടര്‍ച്ചയായി ഛര്‍ദിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ പരിശോധന നടത്തി ഐസ്ക്രീം വിറ്റ കട അടപ്പിച്ചിരുന്നു. ഇതിനിടെയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നത്. അമോണിയം ഫോസ്ഫേറ്റ് ഉളളില്‍ച്ചെന്നാണ് കുട്ടിയുടെ മരണമെന്നായിരുന്നു നിഗമനം.
തുടര്‍ന്ന് ബന്ധുക്കളെയുള്‍പ്പെടെ ചോദ്യംചെയ്തതില്‍ നിന്നാണ് പിതൃസഹോദരിയാണ് പ്രതിയെന്ന് പൊലീസിന് വിവരം കിട്ടിയത്. ഇവര്‍ ഐസ്ക്രീമും ശീതളപാനിയവും വാങ്ങിയ കടയിലെ സിസിടിവി ദൃശ്യളുള്‍പ്പെടെ പൊലീസ് ശേഖരിച്ചു. ഇവര്‍ക്ക് മാനിസാസ്വാസ്ഥ്യം ഉണ്ടെന്നും നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറയുന്നു.