എസ്.എസ്.എൽ.സി പരീക്ഷ നാളെ ആരംഭിക്കും

വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി
 
SSLC

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്(മാർച്ച്‌ 9) ആരംഭിക്കും.  പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും 
എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും  അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും 
ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

sslc

2023 മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. 
ആകെ പതിനെട്ടായിരത്തിൽ അധികം 
അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. 

മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് 
പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ 
സ്വീകരിയ്ക്കുന്നതാണ്

വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്ലാസ്സുകളിൽ  കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ  സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോഗം  പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു ചേർത്തു. എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.