സംസ്ഥാന സ്കൂൾ കലോൽസവം

ഫൗൾ പ്ലേ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
 
kutty

 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പരിപാടികളുടെ സമയനിഷ്ഠ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മത്സരവേദിയിൽ നമ്പർ വിളിക്കുമ്പോൾ ഹാജരാകാത്ത വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടും. ഒരു തരത്തിലുള്ള ഫൗൾ പ്ലേയും അനുവദിക്കില്ല. അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ വിജയികൾക്ക് സമ്മാനത്തുക 1,000 രൂപയിൽ നിന്ന് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനാധിപത്യപരമായി കുറ്റമറ്റ രീതിയിലായിരിക്കും മേള സംഘടിപ്പിക്കുക. നേരത്തെ ആസൂത്രണം ചെയ്തതുപോലെ എല്ലാ വേദികളിലും മത്സരങ്ങൾ കൃത്യസമയത്ത് ആരംഭിക്കും. 14,000 ത്തോളം വിദ്യാർത്ഥികളാണ് സംസ്ഥാന മേളയിൽ പങ്കെടുക്കുന്നത്. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കാൻ കഴിയും. ഈ വർഷവും ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനിൽ രൂപകൽപ്പന ചെയ്ത സ്വർണക്കപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ, മേയർ ഡോ.ബീന ഫിലിപ്പ്, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ്കുട്ടി, പി.ടി.എ റഹീം, കെ.കെ. രമ, ലിന്‍റോ ജോസഫ്, കെ.എം.സച്ചിൻ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി, വൈസ് പ്രസിഡന്‍റ് എം.പി.ശിവാനന്ദൻ, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു തുടങ്ങിയവർ സംസാരിച്ചു.