കിടപ്പുരോഗികൾക്കായി സാന്ത്വന സുരക്ഷ വാക്‌സിനേഷൻ പദ്ധതി
ജില്ലയിലെ കിടപ്പുരോഗികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികൾക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18നു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്സിൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
കുറ്റിച്ചൽ, ചെമ്പൂർ, ആര്യങ്കോട്, കരവാരം, പൂഴനാട്, കരകുളം, പാലോട്, വെള്ളറട, മലയിൻകീഴ്, കടകംപള്ളി പഞ്ചായത്തുകളിൽ സാന്ത്വന സുരക്ഷ പദ്ധതി ആരംഭിച്ചു. ജില്ലയിൽ പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്ത 31,146 രോഗികളിൽ 2,223 പേർക്ക് ഇതുവരെ വാക്‌സിൻ നൽകിയിട്ടുണ്ട്.
ഒരു മെഡിക്കൽ ഓഫിസർ ഉൾപ്പെടുന്ന സംഘമാണ് വാക്സിനേഷനായി വീടുകളിൽ എത്തുന്നത്. ഒരു പഞ്ചായത്തിൽ ആറു സംഘങ്ങളെയാണ് വിന്യസിക്കുന്നത്. വാക്സിനെടുക്കുന്നവർക്കു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ചികിത്സ ലഭ്യമാക്കാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ സംഭാവന ചെയ്ത തുക ചെലവഴിച്ചു ഓക്‌സിജൻ കോൺസെൻട്രേറ്റർ, 50 പൾസ് ഓക്‌സിമീറ്ററുകൾ, 50 പി.പി.ഇ. കിറ്റുകൾ എന്നിവ സഹകരണ – രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവനു കൈമാറി. ജെ.ഐ.ജി. സാജൻകുമാർ, ജില്ലാ രജിസ്ട്രാർ പി.പി നൈനാൻ എന്നിവർ ചേർന്നാണു പ്രതിരോധ സാമഗ്രികളുടെ കിറ്റ് മന്ത്രിക്കു കൈമാറിയത്. കെ.എസ്. കലാധരൻ, ആനന്ദ് ബി. ലാൽ എന്നിവരും പങ്കെടുത്തു.
