ലൈഫ് മിഷൻ കോഴ കേസ്; സഭയിൽ ഇന്ന് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം

 
saba

ലൈഫ് മിഷൻ കോഴക്കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരായ ആയുധമാക്കും. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയതും ഉയർത്തിക്കാട്ടാനാണ് നീക്കം. നിയമസഭാ സമ്മേളനത്തിന്‍റെ പേരിൽ ഇന്നലെ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ രവീന്ദ്രൻ അപേക്ഷ നൽകിയതിനെയും പ്രതിപക്ഷം വിമർശിക്കും. അതേസമയം പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതി അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും ശ്രമിക്കുന്നതെന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്. ഇന്ധന സെസിനെതിരായ പ്രതിഷേധം പ്രതിപക്ഷം ഇന്നും നിയമസഭയിൽ ഉന്നയിക്കും.

അതേസമയം ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിൽ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ഇ.ഡി തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ശിവശങ്കറിന്‍റെ വാദം. ഒമ്പത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ വാദിച്ചു.

എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡിയുടെ വാദം. അതേസമയം, കേസിൽ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സി.എം രവീന്ദ്രന് ഇന്ന് വീണ്ടും നോട്ടീസ് നൽകിയേക്കും.