തദ്ദേശസ്ഥാപനങ്ങളുടെ സേവനം പൂർണമായും ഓൺലൈനാക്കും - മന്ത്രി എം.ബി. രാജേഷ്

 
MBR

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം സെപ്തംബർ മാസത്തിന് മുമ്പായി പൂർണമായും ഓൺലൈൻ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.  ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ കെട്ടിട നിർമ്മാണ ചട്ടഭേദഗതികളും ഓൺലൈൻ പ്ലാൻസ് സമർപ്പണവും എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങി കഴിഞ്ഞു. ഇതിനായി എല്ലാ വിഭാഗം ആൾക്കാരിൽ നിന്നും  അഭിപ്രായങ്ങൾ തേടും.


എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സോഫ്റ്റ്‌വെയർ ഏകീകരിക്കുന്നതിനുള്ള  നടപടികൾ തുടങ്ങി കഴിഞ്ഞു.  സമയബന്ധിതമായും കാര്യക്ഷമമായും കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. ഇതിനായി സെൽഫ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കും.  ഇതോടെ ഓൺലൈൻ ആയിത്തന്നെ പ്ലാൻ സമർപ്പിക്കാനും ഓൺലൈനായി തന്നെ കാലതാമസം ഇല്ലാതെ പെർമിറ്റ് ലഭ്യമാക്കാനും സാധിക്കും. അതിനുവേണ്ടി ഫീസ് ഘടനയിൽ കാലോചിതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ശില്പശാലയിൽ ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡൻറ് സി.എസ്. വിനോദ് കുമാർ അധ്യക്ഷനായി.


സ്ഥാപക ജനറൽ സെക്രട്ടറി ആർ.കെ. മണിശങ്കർ സ്വാഗതം ആശംസിച്ചു.  ലെൻസ്ഫെഡ് ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സലിം വിഷയാവതരണം  നടത്തി. തദ്ദേശ സ്വയംവരണവകുപ്പ്  അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം. സുരേശൻ,  എൽ.എസ്.ജി.ഡി. ചീഫ് എൻജിനീയർ ജോൺസൺ കെ., ഐ.കെ.എം. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ സന്തോഷ് ബാബു ഐഎഎസ്.,  സീനിയർ ടൗൺ പ്ലാനർ ടി. ബൈജു , മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ ജോയിന്റ് ഡയറക്ടർ കെ. ഹരികുമാർ എന്നിവർ പ്രഭാഷണം നടത്തി.  മുൻ സംസ്ഥാന നേതാക്കളായ ഷമീം, സുനിൽകുമാർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.