മോദിയുടെ സന്ദർശനം: ഇന്ത്യ-ശ്രീലങ്ക റെയിൽവേ ബന്ധത്തിന് പുതിയ അധ്യായം

ഇന്ത്യയുടെ പിന്തുണയോടെ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് ശ്രീലങ്കയിലെ അനുരാധപുരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻറ് അനുര കുമാര ദിസനായകെയും തുടക്കം കുറിച്ചു. പ്രശസ്തമായ ജയശ്രീ മഹാബോധി ക്ഷേത്രം സന്ദർശിച്ച ശേഷമായിരുന്നു പരിപാടികൾ. 91.27 മില്യൺ ഡോളർ മുടക്കി നവീകരിച്ച മഹോ-ഒമാന്തായ് റെയിൽപാതയുടെ (128 കിലോമീറ്റർ) ഉദ്ഘാടനം ഇരുനേതാക്കളും ചേർന്ന് നിർവഹിച്ചു. ഇതോടൊപ്പം, 14.89 മില്യൺ ഡോളറിന്റെ ഇന്ത്യൻ ഗ്രാന്റ് ഉപയോഗിച്ച് മഹോ-അനുരാധപുര ഭാഗത്ത് പുതിയ സിഗ്നലിംഗ് സംവിധാനത്തിനും തുടക്കം കുറിച്ചു. വടക്ക്-തെക്ക് റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. ദ്വീപ് രാഷ്ട്രത്തിന്റെ ഗതാഗത മേഖലക്ക് ഇന്ത്യ നൽകുന്ന പിന്തുണയുടെ ഭാഗമായാണ് റെയിൽപാത നവീകരണവും സിഗ്നൽ സംവിധാന വികസനവും. ഇന്ത്യയുടെ എക്സിം ബാങ്ക് വഴി രണ്ട് ബില്യൺ ഡോളറിലധികം ധനസഹായമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. വിവിധ റെയിൽപാതകളുടെ നവീകരണം, പാസഞ്ചർ കോച്ചുകൾ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ് സംവിധാനം തുടങ്ങിയവയ്ക്കായി തന്നെ 318 മില്യൺ ഡോളറിന്റെ ലോണാണ് ഇതിനകം അനുവദിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇതുൾപ്പെടെ ഏഴ് ഉടമ്പടികളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ശ്രീലങ്ക മുൻ പ്രസിഡന്റ് ജയവർധനെയും 1987 ജൂലൈ 29ന് ഒപ്പിട്ട കരാറിനുശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും പ്രതിരോധ കരാറുണ്ടാക്കുന്നത്