ഷീബയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; ആശ്വാസമായി ഗണേഷ് കുമാറിൻ്റെ ഇടപെടൽ

 
sheeba

ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയായി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും. പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം സഭയിൽ വിഷയം ഉന്നയിച്ചിരുന്നു. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയ്ക്ക് ഏഴ് ശസ്ത്രക്രിയകൾ നടത്തിയിട്ടും രോഗമുക്തി നേടാനായില്ല.

ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന ഷീബ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭപാത്രത്തിൽ ട്യൂമർ കണ്ടെത്തിയത്.

തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു. ഒന്നര മാസത്തിനുശേഷം ആരോഗ്യനില വഷളാവുകയും കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു. പക്ഷേ വേദന ശമിച്ചില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്കായി പോയെങ്കിലും അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന് 47 കാരിയായ ഷീബ പറഞ്ഞു.

ശസ്ത്രക്രിയ നടത്തിയ ഭാഗം തുന്നാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നും ഷീബ ആരോപിച്ചു. ചികിത്സാ പിഴവിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഷീബ പറഞ്ഞു. ഇന്നലെ പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറാണ് ഷീബയുടെ ദുരവസ്ഥ നിയമസഭയെ അറിയിച്ചത്. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന ഗണേഷ് കുമാറിന്‍റെ പരാമർശം വിവാദമായിരുന്നു. രോഗിയുടെ വയറ്റിൽ കത്രിക മറന്നുപോയ മുൻ സംഭവവും അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു.