മലയാളി പെണ്‍കുട്ടിക്ക് ദുബൈയില്‍ 2.2 കോടി യുടെ സ്‌കോളര്‍ഷിപ്പ്

 
p

മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് 2.2 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്. ദുബൈ ഗ്ലോബല്‍ വില്ലേജ് ഒരുക്കിയ മത്സരത്തിലാണ് പെരിന്തല്‍മണ്ണ സ്വദേശി സന സജിന്‍ പത്ത് ലക്ഷം ദിര്‍ഹമിന്റെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കിയത്. ദുബൈയിലെ കുട്ടികളില്‍ സിനിമാ സംവിധായകരെ കണ്ടെത്താന്‍ നടത്തിയ മത്സരത്തിലാണ് ഈ കൊച്ചു മിടുക്കി സമ്മാനം നേടിയത്.

പെരിന്തല്‍മണ്ണ സ്വദേശി സജീന്‍ മുഹമ്മദിന്റെയും ചങ്ങനാശ്ശേരി സ്വദേശി നസ്‌റിന്റെയും മകളാണ് സന. ദുബൈ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. എന്റെ അത്ഭുത ലോകം എന്ന വിഷയത്തില്‍ സന തയാറക്കാറാക്കിയ ഹ്രസ്വ സിനിമയാണ് സീനിയര്‍ കാറ്റഗറിയില്‍ ഈ 13കാരിയെ സ്‌കോളര്‍ഷിപ്പിന് അര്‍ഹയാക്കിയത്. ബ്ലൂം വേള്‍ഡ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള അവസരമാണ് അവള്‍ക്ക് ഇതിലൂടെ ലഭിക്കുക. സഹജീവികളോടുള്ള അനുകമ്പയെ അടിസ്ഥാനമാക്കിയായിരുന്നു സനയുടെ സിനിമ.

സനയുടെ പിതാവ് സജിന്‍ സിനിമ നിര്‍മാതാവും നടനുമാണ്. കസാകിസ്ഥാന്‍ സ്വദേശി മാര്‍ക്മിറ്റ് എന്ന ഒമ്പതുകാരനാണ് ജൂനിയര്‍ വിഭാഗത്തിലെ ജേതാവ്. ദുബൈ ഫിലിം ആന്‍ഡ് ടി.വി കമ്മീഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഈദ് അല്‍ജനാഹി, ബ്ലൂംവേള്‍ഡ് അക്കാദമി പ്രിന്‍സിപ്പാള്‍ ജോണ്‍ ബെല്‍, നടി നൈല ഉഷ, ഇമാറാത്തി സംവിധായിക നഹ് ല അല്‍ ഫഹ്ദ്, റേഡിയോ അവതാരക ഹെലെന്‍ ഫാര്‍മര്‍ എന്നിവരടങ്ങിയ ജൂറിയാണ് വിധി നിര്‍ണയിച്ചത്.