ആംആദ്മി മുന്നേറ്റം: പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

 
AAP

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് എഎപി മുന്നേറ്റം. ആകെയുള്ള 117 സീറ്റുകളിലേയും ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 89 സീറ്റിലും എഎപി മുന്നേറുകയാണ്. കോൺഗ്രസിന് 13 സീറ്റുകൾ മാത്രമാണ് നേടാനായത്. ശിരോമണി അകാലിദൾ 8 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ബിജെപി സഖ്യം ഏഴ് സീറ്റിലും മുന്നിലാണ്. പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്.

പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റില്‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.

അതേസമയം പാര്‍ട്ടി ക്യാമ്പില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് മന്നിന്‍റെ സംഗ്രൂരിലെ വസതിക്ക് മുന്നില്‍ ആഘോഷം തകര്‍ക്കുകയാണ്. പാട്ടും മേളവുമായി തകൃതിയായിട്ടാണ് ആഘോഷം. ചൂലുമേന്തിയാണ് പ്രവര്‍ത്തകര്‍ നൃത്തം വയ്ക്കുന്നത്. ധുരി മണ്ഡലത്തില്‍ മന്‍ വ്യക്തമായ ലീഡോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.