സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാർട്ടി കോൺഗ്രസ്
 
CPI Raja
സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി രാജ (72) തുടരും. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന 24-ാമത് പാർട്ടി കോൺഗ്രസ് രാജയുടെ പേര് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും.

നേതൃമാറ്റം വേണമെന്ന സജീവ ചര്‍ച്ച കേരള ഘടകം പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊണ്ടുവന്നിരുന്നു. കൊല്ലത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി യായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡിക്ക് പകരക്കാരനായി 2019-ല്‍ ഡി. രാജ എത്തുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി രാജ തുടരട്ടെ എന്ന സമവായത്തിലേക്ക് പാര്‍ട്ടി എത്തിയത്. എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അവരെ അനുനയിപ്പി ക്കുക കൂടി ചെയ്തതോടെയാണ് രാജയ്ക്ക് രണ്ടാമൂഴം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാറും ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് 16 പേർ സി.പി.ഐയുടെ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ തീരുമാനം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസുമായുള്ള സഹകരണത്തിൽ സി.പി.എമ്മിനെപ്പോലെ ഒളിച്ചുകളി ഒഴിവാക്കണമെന്നും കേരള ഘടകം പറഞ്ഞു.

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയിലെത്താമെന്നും സംസ്ഥാനങ്ങളിൽ സഹകരിക്കാമെന്നുമുള്ള സി.പി.എം നിലപാടിനെയാണ് സി.പി.ഐ കേരള ഘടകം വിമർശിച്ചത്. എന്നാൽ സി.പി.ഐ പാർട്ടി കോൺഗ്രസ് ഈ നിലപാടിനെ അംഗീകരിച്ചില്ല.

ദേശീയ, സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതിക്ക് സി.പി.ഐ പാർട്ടി കോൺഗ്രസ് ഇന്നലെ അംഗീകാരം നൽകിയതോടെ കേരളത്തിൽ നിന്നുള്ള കെ.ഇ ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസിലിലെ അംഗങ്ങളുടെ എണ്ണം 11 ൽ നിന്ന് 13 ആയി ഉയർന്നു. പന്ന്യൻ രവീന്ദ്രൻ, എൻ അനിരുദ്ധൻ, ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ എന്നിവരും ഒഴിവായി. കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു.