രാജീവ് ഗാന്ധി വധം: നളിനിയുൾപ്പെടെ ആറു പ്രതികളെ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്
![poster](https://woneminute.com/static/c1e/client/93393/uploaded/13c9d05e2ac79cee46e9fe00fdb44aef.png)
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ആറു പ്രതികളെ കാലാവധി പൂർത്തിയാകും മുമ്പ് മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. പ്രതികളായ നളിനി, റോബർട്ട് പയസ്, സുതേന്തിര രാജ എന്ന ശാന്തൻ, ശ്രീഹരൻ എന്ന മുരുഗൻ, ജയ്കുമാർ, രവിചന്ദ്രൻ എന്നിവരെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് ബി.ആർ ഗവായ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികൾ 30 വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാറും പ്രതികളുടെ മോചനത്തിനു വേണ്ടി ഗവർണറോട് ആവശ്യപ്പെട്ടിരുന്നെന്നും കോടതി വ്യക്തമാക്കി.
മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികളിലാണ് വിധി. മെയിൽ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിരുന്നു.
പേരറിവാളനെ വിട്ടയയ്ക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു സമാനമായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്നു നിരീക്ഷിച്ചായിരുന്നു ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളിയത്. പേരറിവാളന്റെ വിഷയത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചനം തേടുകയാണെങ്കിൽ, നളിനിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
1991 മേയ് 21നായിരുന്നു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇയുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന പെൺകുട്ടിയായിരുന്നു ചാവേർ. പ്രതികളെ വിട്ടയയ്ക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ശുപാര്‍ശയിൽ ഗവർണർ ഇതുവരെ നടപടിയെടുത്തിരുന്നില്ല.