എഎപിയുടെ ഷെല്ലി ഒബ്‌റോയ് ഡൽഹിയുടെ ആദ്യ വനിതാ മേയർ; ജയം 34 വോട്ടുകൾക്ക്

 
aap

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഡൽഹിക്ക് മേയറെ ലഭിച്ചു. ഡൽഹി മേയറായി ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മേയർ സ്ഥാനാർത്ഥി രേഖ ഗുപ്തയെ 34 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ദില്ലിയിലെ ആദ്യത്തെ വനിതാ മേയറായി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹിയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും എഎപി-ബിജെപി തർക്കം കാരണം മേയർ തിരഞ്ഞെടുപ്പ് മൂന്ന് തവണ മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം ലഫ്. ഗവർണർ വി കെ സക്സേന ബുധനാഴ്ച സഭാ യോഗം വിളിക്കുകയായിരുന്നു.

ഡൽഹി ഈസ്റ്റ് പട്ടേൽ നഗർ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്റോയ് ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ്. 2013 മുതൽ ആം ആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.

കഴിഞ്ഞ ഡിസംബറിലാണ് ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടന്നത്. ഈസ്റ്റ് പട്ടേൽ നഗറിൽ നിന്നാണ് ഷെല്ലി വിജയിച്ചത്. 2014 മുതൽ ആം ആദ്മി പാർട്ടിയുടെ സജീവ പ്രവർത്തകയാണ് ഷെല്ലി ഒബ്റോയി. 2020 പാർട്ടിയുടെ മഹിളാ മോർച്ച പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ട്രേറ്റും നേടിയിട്ടുണ്ട്.

ഡൽഹിയിലെ മാലിന്യപ്രശ്നങ്ങളെ കുറിച്ചായിരുന്നു മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷെല്ലിയുടെ ആദ്യ പ്രഖ്യാപനം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കുമെന്ന് മേയർ പ്രഖ്യാപിച്ചു.

മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ആം ആദ്മിയുടെ പ്രധാന പ്രചരണ വിഷയം ഡൽഹിയിലെ മാലിന്യ നിർമാർജനത്തെ കുറിച്ചായിരുന്നു. ഡൽഹിയിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായ ഗാസീപൂർ, ഓഖ്ല, ബൽസ്വ എന്നിവിടങ്ങൾ ശുചീകരിക്കുമെന്നായിരുന്നു വാഗ്ദാനം.