അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി
![c m](https://woneminute.com/static/c1e/client/93393/uploaded/a349b058c6c8abd06429f0e07743d197.png)
മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനാകുന്നത്.
വന്‍ സ്വീകരണമാണ് എഎപി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്രിവാളിനായി ഒരുക്കിയത്. കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കെജ്രിവാൾ ജയിൽ മോചിതനായത്. കെജ്രിവാളിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിനു മുന്പിൽ തടിച്ചു കൂടിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ജൂണ്‍ ഒന്ന് വരെയാണ് കെജ്രിവാളിന് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന് മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
അതേസമയംമദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ഇഡി ഡല്‍ഹി റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് മെയ് 13ന് കോടതി പരിഗണിക്കും.
ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി പറഞ്ഞു.