തൂക്കിലേറ്റിയുള്ള വധശിക്ഷക്കു പകരം ബദല്‍ മാര്‍ഗം വേണമോ? വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി

 
Court

തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദര്‍ മാര്‍ഗം വേണമോ എന്നതില്‍ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച്‌ കൊണ്ടാണ് സുപ്രീംകോടതി പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിക്കൊലയ്ക്കു പകരം വേദന കുറഞ്ഞ ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാനും കോടതി നിർദ്ദേശിച്ചു. കഴുത്തിൽ കുരുക്കിട്ട് വധശിക്ഷ നടപ്പിലാക്കുന്നത് ക്രൂരതയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി നിർദ്ദേശം.

തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ അവയെക്കുറിച്ച് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിക്ക് കോടതി നിർദ്ദേശം നൽകി. ഹർജിയിൽ ഇനി മേയ് രണ്ടിനു തുടർവാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോൾ ഈ അന്തസ് ഹനിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. 

തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ, ബദൽ ശിക്ഷാ മാർഗങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. വെടിവച്ചു കൊല്ലുക, ഇൻജക്ഷൻ നൽകി കൊല, ഇലക്ട്രിക് കസേര തുടങ്ങിയവയാണ് ഹർജിയിൽ നിർദ്ദേശിച്ചിട്ടുള്ള ബദൽ വധശിക്ഷാ മാർഗങ്ങൾ. വരുന്ന മെയ് രണ്ടിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.