എല്ലാത്തിനും മുകളിൽ ജനങ്ങളുണ്ട് ; സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കേണ്ട: മുഖ്യമന്ത്രി

 
LDF

മന്ത്രിയോടുള്ള പ്രീതി തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ടെന്നും സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാത്തിനും മേലെ ജനങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്ന ഭാവമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

LDF

എല്ലാ മേഖലയിലും മികവ് പുലർത്തിയവരെയാണ് കേരളത്തിൽ വി സി മാരായി നിയമിച്ചിട്ടുള്ളത്.  രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അല്ല അവർ നിയമിതരായിട്ടുള്ളത്.  കേരള നിയമസഭയാണ് ചാൻസിലർ പദവി നൽകിയത്. ആ പദവിയിലിരുന്ന് സർവ്വകലാശാലകളെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്.  ചാൻസിലർ എന്നത് ഭരണഘടനാ പദവിയല്ല. മറിച്ച് സർവകലാശാല നിയമ പ്രകാരമുള്ള പദവിയാണ്. വൈസ് ചാൻസിലർക്കെതിരെ സർവകലാശാല നിയമമനുസരിച്ചെ നടപടി എടുക്കാൻ സാധിക്കൂ. ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതിയാണ് ഗവർണർ വി സി മാരോട് രാജി ആവശ്യപ്പെട്ടത്. ഇത് കോടതി പോലും അംഗീകരിച്ചില്ല. ഇതു തന്നെ നടപടി നിയമപരമല്ല എന്ന് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു ശക്തിക്കും തകർക്കാനാകില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മുന്നേറ്റം എങ്ങനെ തകർക്കാം എന്നതാണ് ചില കേന്ദ്രങ്ങൾ നോക്കുന്നത്.  കേരളത്തിന്റെ  വളർച്ചയിൽ അസ്വസ്ഥരാണ് ആർഎസ്എസ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉൾപ്പെടെ എതിർപ്പുകൾ ഉയരുന്നു. ഇവരുടെ അടിസ്ഥാനരഹിത പ്രചരണങ്ങളിൽ സർക്കാർ വീഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ മാഷ് ,CPI സെക്രട്ടറി കാനം രാജേന്ദ്രൻ , LDF കൺവീനർ EP ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാഹിത്യ,വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.