ഔദാര്യമല്ല ചാന്‍സലര്‍ പദവി, നീക്കാൻ സർക്കാരിന് അധികാരമില്ല: ഗവർണർ

 
gov

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ചാൻസലറായി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണയും ഉടമ്പടിയുമാണ്. അത് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല. അതിനെ മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.

സർവകലാശാലകളുടെ സ്വയംഭരണാവകാശം ഉറപ്പാക്കാനും അനധികൃത ഇടപെടൽ ഒഴിവാക്കാനുമാണ് ചാൻസലർ തസ്തികയിൽ ഗവർണറെ നിയമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കട്ടെ. 1956ന് മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെ ചാന്‍സലര്‍. സർക്കാർ പ്രവർത്തിക്കുന്നത് കേഡറിന് വേണ്ടിയാണ്, ജനങ്ങൾക്ക് വേണ്ടിയല്ല.

തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്. ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു. സർവകലാശാലകൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് അവർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അനധികൃത നിയമനങ്ങൾ നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്.

കെ.ടി.യു വി.സിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ അത് പരിശോധിക്കും. ജോലി തടയുന്നത് ക്രിമിനൽ കുറ്റമാണ്. സർവകലാശാലയിൽ ബന്ധുനിയമനം അനുവദിക്കില്ല. യോഗ്യതയുള്ളവർക്ക് സ്ഥാനങ്ങളിൽ എത്താം. നയപ്രഖ്യാപനം നീട്ടുന്നത് പ്രധാനമല്ലെന്നും എത്രകാലം നീട്ടാൻ കഴിയുമെന്നും ഗവർണർ ചോദിച്ചു.