കത്ത് വിവാദത്തിൽ ആശയക്കുഴപ്പം; ആനാവൂരിന്റെ മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

അന്വേഷണം കൃത്യമായി നടക്കുമെന്ന് എം.വി ഗോവിന്ദന്‍
 
TVM

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആശയക്കുഴപ്പം. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു. എന്നാൽ മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.ആനാവൂർ നാഗപ്പനിൽ നിന്ന് ഔദ്യോഗിക മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു വിശദീകരണവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ അനൗദ്യോഗിക വിശദീകരണം മൊഴിയായാണോ അതോ ടെലിഫോൺ മൊഴിയായാണോ രേഖപ്പെടുത്തേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

താൽക്കാലിക നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ പേര് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പാർട്ടി സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തിൽ അന്വേഷണം കൃത്യമായി നടക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിവാദത്തില്‍ പ്രശ്‌നമുള്ള ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.കത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. അഞ്ച് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ പാർട്ടിയിൽ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് എന്ത് നടപടിയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി.

അതേസമയം, ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. നല്ല ആലോചനയോടെയാണ് സർക്കാർ ഓർഡിനൻസ് തയ്യാറാക്കിയത്. ഡിസംബറിൽ നിയമസഭ സമ്മേളിക്കുമെന്നും ഓർഡിനൻസ് നിയമമാക്കാനുള്ള നടപടികൾ ആ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകിയതായി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.”എന്നോട് മൊഴി നൽകാൻ ആവശ്യപ്പെട്ടു. ഞാൻ മൊഴി നൽകുകയും ചെയ്തു”, അതൊന്നും പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് മൊഴിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.