വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡോക്ടറേറ്റ്: സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച നടന്നിട്ടില്ല- കാലിക്കറ്റ് രജിസ്ട്രാര്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം.ഇടത് സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാന്‍സലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, പ്രമേയം അംഗീകരിക്കുന്നതില്‍ ഇടതുപക്ഷ അംഗങ്ങള്‍ക്കിടയില്‍ തന്നെ തര്‍ക്കമുണ്ടായി.
സെപ്റ്റംബര്‍ അഞ്ചിന് ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡിലിറ്റ് നല്‍കുന്നത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കും ഡോക്ടറേറ്റ് ബഹുമതി (ഡി-ലിറ്റ്) നൽകണമെന്ന് ഇടത് അനുകൂല അംഗം സിൻഡിക്കേറ്റ് യോഗത്തിൽ പ്രമേയമവതരിപ്പിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയം. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാര്‍ശ ചെയ്യണം എന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗം ഇ അബ്ദുറഹീം വിസിയുടെ മുന്‍കൂര്‍ അനുമതിയോടെ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നു. വിസിയുടെ സാന്നിധ്യത്തില്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെ ചില ഇടതു അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.*
ഒന്‍പത് അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ എട്ട് പേരും ഇടത് ചായ്‍വ് ഉള്ളവരാണ്. തര്‍ക്കത്തിനൊടുവില്‍ ഡി-ലിറ്റ് നല്‍കാന്‍ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് പ്രമേയം നല്‍കാന്‍ തീരുമാനമായി. മൂന്ന് പേരടങ്ങുന്നതാണ് കമ്മിറ്റി. ഡോ. വിജയരാഘവന്‍, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിശോധിക്കും. സര്‍ക്കാരിന്റെ താല്പര്യപ്രകാരമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് ബഹുമതി നല്‍കാനുള്ള പ്രമേയം വി സിയുടെ മുന്‍കൂര്‍ അനുമതിയോടെ കൊണ്ടു വന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്