മത്സ്യമേഖലയുടെ വികസനം: 14 വിഷയങ്ങളില്‍ നോര്‍വെയുമായി സഹകരിക്കാന്‍ ധാരണ

 
fish

കേരളത്തിലെ മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും നോര്‍വേയുമായി 14 വിഷയങ്ങളില്‍ സഹകരിക്കാന്‍ ധാരണയായി. നോര്‍വേയില്‍ നിന്നുള്ള നിനോ നോര്‍ഡ് യൂണിവേഴ്‌സിറ്റിയും നാന്‍സണ്‍  റിസര്‍ച്ച് സെന്ററും  ഫിഷറീസ് വകുപ്പും അനുബന്ധ സ്ഥാപനങ്ങളും കേരള ഫിഷറീസ്  യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് സഹകരണത്തിന് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഫിഷറീസ് മന്ത്രി വി അബ്ദു റഹിമാന്റെ സാന്നിധ്യത്തില്‍ ആക്ഷന്‍ പ്ലാന്‍ കൈമാറി. ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസും സന്നിഹിതനായിരുന്നു. 
മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രിയും നടത്തിയ നോര്‍വേ സന്ദര്‍ശനത്തിലെ തീരുമാനപ്രകാരമാണ് ഈ സഹകരണം സാധ്യമായത്. നോര്‍വേയുമായുള്ള സഹകരണം കേരളത്തിലെ മത്സ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. 


സമുദ്ര കൂടു മത്സ്യകൃഷി, ഫിന്‍ ഫിഷ് ഹാച്ചറി, ആഴക്കടല്‍ മത്സ്യബന്ധനം, മത്സ്യകൃഷി വ്യാപനം, ഗവേഷണ മേഖലയുടെ സഹകരണം, വേമ്പനാട്ടുകായല്‍ മലിനീകരണപഠനം, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനം തുടങ്ങിയ വിഷയങ്ങളിലാണ് സഹകരിക്കുക. 
സമുദ്ര കൂടു മത്സ്യ കൃഷിക്കായി കേരളതീരത്തെ അനുയോജ്യമായ മേഖലകളില്‍ കൂടുകള്‍ സ്ഥാപിക്കും. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി, സി എം എഫ് ആര്‍ ഐ, സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍, അഡാക് എന്നിവര്‍ ചേര്‍ന്ന് നോര്‍വേ സാങ്കേതിക സഹായത്തോടെയാണ് കൂടുകള്‍ സ്ഥാപിക്കുക.
നോര്‍വെ മാതൃകയില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാൡകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. അതിനായി പ്രത്യേക യാനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കും. മത്സ്യഫെഡ്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി സംഘടനകള്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എന്നിവര്‍ സഹകരിച്ചാകും പദ്ധതി. സഹകരണ മേഖലയില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടപ്പിലാക്കാനുള്ള പുതിയ നയം രൂപീകരിക്കുന്നതും ആലോചിക്കും. നോര്‍വേ കമ്പനികളുമായി ചേര്‍ന്ന് കേരള ഫിഷറീസ് സര്‍വകലാശാല ഉന്നത ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കും. 


നമ്മുടെ മത്സ്യമേഖലയെയും അനുബന്ധമായ  മുഴുവന്‍ മേഖലകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് കടല്‍ വിഭവ സംസ്‌കരണത്തിന് പ്രത്യേക ക്ലസ്റ്റര്‍ രൂപീകരിക്കും. ഈ മേഖലയിലെ നിക്ഷേപകര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഇതുപകരിക്കും. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ മത്സ്യകര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും. 
മത്സ്യമേഖലയിലെ വിജ്ഞാന വിനിമയത്തിന് നോര്‍വേ സര്‍വകലാശാലകളും മത്സ്യ വിഭവ വ്യവസായ മേഖലയുമായും  മറ്റു സഹകരിക്കാന്‍ കുഫോസിന് ആവശ്യമായ സാമ്പത്തിക പിന്തുണ സര്‍ക്കാര്‍ നല്‍കും. കുഫോസിലേയും കുസാറ്റിലേയും വിദ്യാര്‍ത്ഥികളെ നോര്‍വേയിലെ നോര്‍ഡ് സര്‍വകലാശാല, നോര്‍വീജിയന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലേക്ക് അയയ്ക്കും.


കേരളത്തിലെ മത്സ്യ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പ്രയോഗത്തിനും കാലാവസ്ഥ വ്യതിയാനത്തെ നേരിടാനും സംയുക്ത പഠനം നടത്തും. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് നോര്‍വെയില്‍ നടപ്പാക്കിയ നല്ല മാതൃകകള്‍ അനുകരിക്കാനും കേരളത്തിന് ആവശ്യമായ മത്സ്യത്തീറ്റ വികസിപ്പിച്ചെടുക്കാനും  മത്സ്യ വളര്‍ത്തലിന്റെ വൈവിധ്യവല്‍ക്കരണത്തിനുള്ള  പദ്ധതികളിലും നോര്‍വേ യൂണിവേഴ്‌സിറ്റിയും നാന്‍സണ്‍ റിസര്‍ച്ച് സെന്ററും  പങ്കാളികളാകും. നമ്മുടെ ജലാശയങ്ങളില്‍ മലീനീകരണം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും പദ്ധതികളും തയ്യാറാക്കാനും നോര്‍വേയുടെ സാങ്കേതികസഹായം ലഭ്യമാക്കും. 
സ്‌പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി, ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, നാന്‍സണ്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ടോറെ ഫുറോവിക്, നോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫ. കിറോണ്‍ വിശ്വനാഥ്, കുഫോസ് വി സി കെ റിജി ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.