ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കാൻ തീരുമാനം

കരട് ബില്ലുമായി സര്‍ക്കാര്‍
 
gov



ഗവർണറെ   സർവകലാശാല ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് ബില്ല് കൊണ്ടുവരുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. അജൻഡയ്ക്ക് പുറത്ത് ബില്ല് തയാറാക്കുന്നതിനുള്ള നിർദേശം കൊണ്ടുവരും. ഡിസംബറിൽ ചേരുന്ന നിയമസഭാ സമ്മേളത്തിൽ ബില്ല് കൊണ്ടുവരാനാണ് ആലോചന. നിയമസഭ സമ്മേളനത്തിന്റെ തീയതിയും മന്ത്രിസഭായോഗം തീരുമാനിക്കും. ഡിസംബർ 5 മുതൽ 15 വരെയാകും നിയമസഭ ചേരാൻ സാധ്യതയെന്നും റിപ്പോർട്ടുകൾ.



ഇതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻതുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്‌ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും 45.9 ലക്ഷം രൂപ ഫീസായി നൽകാനാണ് സർക്കാർ ഉത്തരവ്.



നിയമ ഉപദേശം നൽകുന്നതിന് ഫാലി എസ്ന.രിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സർക്കാർ നൽകും. നരിമാന്റെ ജൂനിയർമാരും ക്ലർക്കുമാർക്കുമായി 15.9 ലക്ഷം രൂപയുമാണ് നൽകുന്നത്. നിയമോപദേശം ലഭിച്ചാൽ ഉടൻ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും. അനുകൂലമായ നിയമോപദേശം ലഭിച്ചാൽ സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഫാലി എസ്.നരിമാനോ, കെ.കെ.വേണുഗോപാലോ ഹാജരാകും. നേരത്തെ ദില്ലിയിൽ എത്തിയ എജി ഗോപാലകൃഷ്ണക്കുറുപ്പ്  ഉൾപ്പടെയുള്ളവർ  മുൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി ദില്ലിയിലുള്ളപ്പോളായിരുന്നു കൂടിക്കാഴ്ച്ച.