കെ.കെ രമയെ വിധവയാക്കിയത് പാര്‍ട്ടി കോടതി വിധി

പിണറായി വിജയന്‍ ജഡ്ജിയായ പാര്‍ട്ടി കോടതിയിലാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്
 
V D

കെ.കെ രമയ്ക്ക് എതിരെ എം.എം മണി നടത്തിയ ക്രൂരവും നിന്ദ്യവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത്. എം.എം മണിയെ ന്യായീകരിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയും ശ്രമിച്ചത്. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെ.കെ രമയെ പിന്നാലെ നടന്ന് വേട്ടയാടുകയാണ്. അവര്‍ വിധവയായത് അവരുടെ വിധി കൊണ്ടെന്നാണ് മണി പറഞ്ഞത്. പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണത്. പാര്‍ട്ടി കോടതിയുടെ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും അന്ന് പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ്. പിണറായി വിജയന്റെ പാര്‍ട്ടി കോടതിയിലാണ് ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്. അതിന് നേതൃത്വം കൊടുത്ത ഒരാള്‍, ചോരയുടെ കറ ഇപ്പോഴും കൈകളിലുള്ള മുഖ്യമന്ത്രി, ആ കസേരയില്‍ ഇരുന്നു കൊണ്ട് കൊന്നിട്ടും പകതീരാതെ സംസാരിക്കുമ്പോഴും ന്യായീകരിക്കുകയാണ്. 

കേരളത്തില്‍ വിധവകളെ ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എത്രയോ കുടുംബങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണിവര്‍. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന ഒരു പാര്‍ട്ടി നിയമസഭയില്‍ വന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടും ഭൂരിപക്ഷത്തിന്റെ ഹുങ്കിലും അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലും അതിനെ ന്യായീകരിക്കുകയാണ്. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി പ്രതികരിക്കും. കേരളത്തിലെ പ്രബുദ്ധരായ ജനത ഈ കൊലയാളികളുടെ കൊലവിളി കേട്ടുകൊണ്ടിരിക്കുകയാണെന്ന് മറക്കരുത്.

 

 

വടകര എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയില്ല. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറഞ്ഞു.

ഒരു കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ബഹളം വെക്കുന്നത് നിയമ മന്ത്രി പി രാജീവ് വിമർശിച്ചു. മണിയുടേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാർടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടിപി വധത്തിൽ സിപിഎമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.

ഈ ഘട്ടത്തിൽ സ്പീക്കർ എംബി രാജേഷ് വിഷയത്തിൽ ഇടപെട്ടു. അൺ പാർലമെന്ററി പരാമർശങ്ങൾ പിന്നീട് പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ചെയറിന് ഇടപെടാൻ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മണിയെ ന്യായീകരിച്ചതാണ് വിസ്മയിപ്പിച്ചതെന്ന് വിഡി സതീശൻ ഇതിനോട് പ്രതികരിച്ചു. സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. 

സഹകരിക്കണം എന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. ദലീമ ജോജോയെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ക്ഷണിച്ചു. ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയാൻ മന്ത്രി എംവി ഗോവിന്ദന് സാധിച്ചില്ല. ഇതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ ഇന്നത്തെ നടപടികൾ റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.