ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ്

 
V D

സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് സമാന്തര പ്രവർത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ സ്പേസുണ്ട്. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ കോൺഗ്രസ് ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. സംസ്ഥാന സർക്കാരിനെതിരെ തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ ശക്തമായ ഭാഷയിൽ വിഡി സതീശൻ വിമർശിക്കുകയും ചെയ്തു.

നഗരസഭ കത്ത് വിവാദത്തിൽ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ്യരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെയാണ്. പാർട്ടി തന്നെ അന്വേഷണ ഏജൻസിയാകുന്ന പരിഹാസ്യമായ നിലയാണ്. ഈ പോക്ക് പോയാൽ സംസ്ഥാന സർക്കാരിന് പെൻഷൻ പോലും കൊടുക്കാൻ കഴിയില്ല. ദുർചിലവ് നിയന്ത്രിക്കാൻ ധനവകുപ്പിന് സാധിക്കുന്നില്ല. പണമില്ലാതെ  സർക്കാറിന്റെ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. സാമ്പത്തിക മാനേജ്മെന്റിൽ സർക്കാർ ദയനീയമായി തോറ്റു. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തിന് സർക്കാർ പിടിച്ചിരിക്കുകയാണെന്നും വിഡി സതീശൻ വിമർശിച്ചു.സംസ്ഥാനത്തെ പിൻവാതിൽ നിയമനങ്ങളിൽ യുഡിഎഫ് സമരത്തിലേക്ക് നീങ്ങുകയാണെന്നും മുന്നണി ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് പറഞ്ഞു.