ആടാം, പാടാം, ആഘോഷിക്കാം.... പുതുവത്സരാഘോഷങ്ങള്‍ നഗര വസന്തത്തോടൊപ്പം

 
ppp

പത്തു ദിവസത്തിലേറെയായി തലസ്ഥാന ജനത നഗരവസന്തത്തോടൊപ്പം രാവും പകലും ആഘോഷമാക്കി മാറ്റുകയാണ്. പുഷ്പ പ്രദര്‍ശനവും നൃത്ത സംഗീത പരിപാടികളും ഫുഡ്‌കോര്‍ട്ടുമൊക്കെയായി തലസ്ഥാനത്തിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ കേന്ദ്രമായി നഗരവസന്തം മാറിയിരുന്നു. പുതുവത്സര ദിനത്തിലും നഗരവസന്തത്തിലെ ആഘോഷങ്ങള്‍ക്ക് മാറ്റു കുറയുന്നില്ല. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നഗര വസന്തവും ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സര രാത്രിയായ ഇന്ന് വൈകുന്നേരം മുതല്‍ നഗരവസന്തത്തിലെ ആഘോഷപരിപാടികള്‍ ആരംഭിക്കും. നിശാഗന്ധിയില്‍ നടക്കുന്ന സംഗീത വസന്തത്തില്‍ ലഹരിരഹിത പുതുവര്‍ഷം എന്ന ആശയം അടിസ്ഥാനമാക്കി കേരള പോലീസ് തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാവിരുന്നോടെയാണ് പരിപാടികള്‍ ആരംഭിക്കുക.

ലഹരിയുടെ ഉപയോഗവും വിതരണവും തടയുന്നതിനായി പോലീസ് ആരംഭിച്ച യോദ്ധാവ് എന്ന കര്‍മ്മപദ്ധതിയുടെ പ്രചരണാര്‍ത്ഥമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള കലാവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. നാടകവും ഗാനമേളയും കോര്‍ത്തിണക്കി തയ്യാറാക്കിയ പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് കേരള പോലീസ് നാടകസംഘത്തിലെയും ഗായകസംഘത്തിലെയും പോലീസ് ഉദ്യോഗസ്ഥരാണ്. ഈ പരിപാടിയുടെ ഉദ്ഘാടനം സിനിമാതാരം കരമന സുധീര്‍ നിര്‍വഹിക്കും. തുടര്‍ന്ന് രാത്രി എട്ടിന് ഗായിക ഗായത്രി അശോകനും ശ്രീരഞ്ജിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൃതി ടു ഗസല്‍ മ്യൂസിക് കണ്‍സേര്‍ട്ട് സംഗീതാസ്വാദകര്‍ക്ക് പുതുവത്സര വിരുന്നൊരുക്കും. ഗ്രായത്രിയും ശ്രീരഞ്ജിനിയും ചേരുന്ന ബാന്‍ഡിന്റെ ആദ്യ കണ്‍സേര്‍ട്ടാണ് നഗരവസന്തത്തില്‍ അവതരിപ്പിക്കുന്നത്. അതിനു പിന്നാലെ ആടിയും പാടിയും ഡാന്‍സ് കളിച്ചും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനല്‍ ബാന്‍ഡിന്റെ മ്യൂസിക് ഷോ വേദിയിലെത്തും. ആഘോഷങ്ങളെല്ലാം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. തലസ്ഥാനത്താദമ്യായാണ് ഇത്രയും നാള്‍ നീണ്ടു നില്‍ക്കുന്ന നൈറ്റ് ലൈഫ് ആഘോഷം സംഘടിപ്പിക്കപ്പെടുന്നത്. നൈറ്റ് ലൈഫ് ആഘോഷത്തിലെ ഏറ്റവും ആവേശകരമായ ദിവസമായി ഈ പുതുവത്സര ദിവസത്തെ മാറ്റാനുള്ള തയാറെടുപ്പുകളെല്ലാം കനകക്കുന്നില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.