യുവ സംവിധായകയുടെ മരണത്തില്‍ ദുരൂഹത; ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച

 
nayan

യുവ സംവിധായക നയന സൂര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുറി അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തില്‍ കൃത്യയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡിസിആര്‍ബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

അതേസമയം, നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേല്‍പ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം.  ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ വിലയിരുത്തല്‍.

2019 ഫെബ്രുവരി 24നാണ് യുവ സംവിധായകയെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ അടിവയറ്റില്‍ ക്ഷതമേറ്റ പാടുണ്ടെന്നും കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്. ഇതേ തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതുവരെയുള്ള അന്വേഷണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ അസി.കമ്മീഷണറെ ചുമതലപ്പെടുത്തുകയായിരുന്നു.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹ സംവിധായകയായിരുന്നു നയന സൂര്യ. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.