ഗവര്‍ണറുടെ വക കടക്ക് പുറത്ത്

 
gov

മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്. രണ്ട് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുപോകണമെന്നാണ്  ഗവര്‍ണറുടെ  നിർദേശം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. മീഡിയ വണ്‍, കൈരളി ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്. എന്നാല്‍ മുന്‍കൂട്ടി മെയില്‍ അയച്ച് അനുമതി തേടിയ ശേഷമാണ് ഗവര്‍ണറുടെ പ്രതികരണമെടുക്കാന്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

 

മാധ്യമ വിലക്കുമായി ഗവർണർ. കൊച്ചിയിൽ ഗസ്റ്റ് ഹൌസിലായിരുന്നു രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള ഗവർണറുടെ വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്. ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാധ്യമ വിലക്ക്. കേഡർ മാധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവർണർ മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്

മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികൾ ഉണ്ടെങ്കിൽ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവർണർ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയർ പറഞ്ഞു. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ൻ ചെയ്യുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.  

ഈ നിലപാട് അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി. വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമങ്ങളുടെ പട്ടികയിൽ കൈരളിയുടേയും മീഡിയ വണ്ണിന്‍റേയും പേരും ഉണ്ടായിരുന്നു. ഇന്ന് വാർത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പിനെ തുടർന്ന് മീഡിയ വണ്ണും കൈരളിയും മെയിൽ വഴി രാജ് ഭവനിലേക്ക് റിക്വസ്റ്റ് നൽകിയിരുന്നു. അതിനു മറുപടിയായി ആദ്യം നോട്ടഡ് എന്ന മറുപടിയും തുടർന്ന് 8.50ഓടെ തയാറാകാനും അറിയിപ്പ് നൽകിയിരുന്നു. അതായത്  ഗസ്റ്റ് ഹൌസിനുള്ളിലേക്ക് വിളിച്ച ശേഷമാണ് ഗവർണർ ഈ രണ്ട് മാധ്യമങ്ങളേയും പുറത്താക്കിയത്. താൻ ഈ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഇവരെ ക്ഷണിച്ചതിൽ രാജ്ഭവന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നായിരുന്നു ഗവർണറുടെ നിലപാട്.

തനിക്കെതിരെ തെറ്റായി കൈരളി നൽകിയ വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചാനഷ അത് ചെയ്തില്ലെന്നായിരുന്നു കൈരളി വിലക്കാനുള്ള ഗവർണറുടെ കാരണം. എന്നാൽ ഷഹബാനു കേസിൽ തനിക്കെതിരെ വാർത്ത നൽകിയെന്നാണ് മീഡിയ വണ്ണിനെതിരെയുള്ള ആരോപണംമുഖ്യമന്ത്രി മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞപ്പോൾ വിമർശിച്ച ഗവർണറാണ് ഇപ്പോൾ പൊതു ഇടത്തിൽ രണ്ട് മാധ്യമങ്ങളോട് ഗെറ്റ് ഔട്ട് ഫ്രം ഹിയർ പറഞ്ഞത്

ഗവർണറുടെ നിലപാട് തെറ്റാണെന്നും പിൻവലിച്ച് തിരുത്തണമെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. സർക്കാർ ഗവർണർ തർക്കം ഉണ്ടാകാം. അതിൽ മാധ്യമ പ്രവർത്തകരെ ഇടപെടുത്തേണ്ട കാര്യമില്ല. മാധ്യമങ്ങൾ അവരുടെ ജോലി ആണ് ചെയ്യുന്നത്. ഗവർണറുടെ നിലപാട് തിരുത്തണമെന്ന് രേഖാമൂലം ആവശ്യപ്പെടുമെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി