ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍
ബാനര്‍ അഴിച്ചുമാറ്റി; വിശദീകരണം തേടി രാജ്ഭവൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്നരീതിയില്‍ എസ്എഫ്‌ഐയുടെ പേരില്‍ തിരുവനന്തപുരം സംസ്‌കൃത കോളജിൽ സ്ഥാപിച്ച ബാനറിനെതിരെ കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി രാജ്ഭവന്‍. കേരള വാഴ്‌സിറ്റിയോടും കോളജ് പിന്‍സിപ്പിലിനോടുമാണ് രാജ്ഭവന്‍ വിശദീകരണം തേടുക.
സംഭവം വിവാദമാവുകയും വാര്‍ത്തകള്‍ വരികയും ചെയ്തതോടെയാണ് ബാനര്‍ അഴിച്ചുമാറ്റിയത്.ദിവസങ്ങള്‍ക്കു മുന്‍പാണ് കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി 'ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍' എന്ന ബാനർ സ്ഥാപിച്ചത്. ബാനര്‍ ശ്രദ്ധയില്‍പ്പെട്ട രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ വിസിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. തുടര്‍ന്നാണ് വിസി റജിസ്ട്രാര്‍ വഴി പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബാനറിനെക്കുറിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിക്കാന്‍ വിസി റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.