നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പൊലീസ് കേസെടുത്തു

 
NEET
നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പരീക്ഷാ കേന്ദ്രത്തിനെതിരെ രക്ഷകര്‍ത്താക്കള്‍ കൊട്ടാരക്കര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. പരിശോധന നടത്തിയവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
നേരത്തേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സംഭവത്തെ അപലപിച്ചു രംഗത്ത് എത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം പരാതി അറിയിക്കുമെന്നും സംഭവം തീര്‍ത്തും നിരുത്തരവാദപരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പ്രതികരിച്ചു. നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. അവര്‍ നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. ഇത് കുട്ടികള്‍ക്ക് വളരെയധികം മാനസിക പ്രശ്നമുണ്ടാക്കിയെന്നും കേന്ദ്ര സര്‍ക്കാരിനെയും പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തെയും അതൃപ്തി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതേ സെന്ററില്‍ പരീക്ഷ എഴുതിയ നിരവധി പെണ്‍കുട്ടികള്‍ക്കും സമാനനായ അനുഭവമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ശൂരനാട് സ്വദേശിയായ പെണ്‍കുട്ടി റൂറല്‍ എസ് പിക്ക് പരാതി നല്‍കിയിരുന്നു.പരീക്ഷ എഴുതാനായി എത്തിയ കുട്ടിയെ സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥിനിയോട് അടിവസ്ത്രം മുഴുവന്‍ ഊരിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ മോശമായി സംസാരിച്ചെന്നും രക്ഷിതാവ് പറഞ്ഞു.