കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് പുതിയ വീട് ഒരുങ്ങുന്നു; മന്ത്രി വി. ശിവൻകുട്ടി തറക്കല്ലിട്ടു

 
siva

കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പുതിയ വീട് നിർമ്മിച്ച് നൽകുന്നു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വീടിന്റെ തറക്കല്ലിട്ടു. നിലവിൽ കുടുംബം താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് പുതിയ വീട് പണിയുന്നത്.
പൊതുവിദ്യാഭ്യാസ മന്ത്രി സംസ്ഥാന പ്രസിഡന്റ് ആയ കേരള സ്കൗട്ട്സ് & ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശുചിമുറികൾ, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഏരിയ, സിറ്റ് ഔട്ട്, സ്റ്റെയർകെയ്സ് എന്നിവ വീടിന്റെ ഭാഗമായി ഉണ്ടാകും. നാല് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്.
വീടിനു പുറമെ, മിഥുന്റെ കുടുംബത്തിന് സർക്കാർ വിവിധ ധനസഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്:


 * സംസ്ഥാന സർക്കാർ: 10 ലക്ഷം രൂപ.
 * പൊതുവിദ്യാഭ്യാസ വകുപ്പ്: 3 ലക്ഷം രൂപ.
 * കെ.എസ്.ഇ.ബി.: 10 ലക്ഷം രൂപ.
 * അധ്യാപക സംഘടനയായ കെ.എസ്.ടി.എ.: 11 ലക്ഷം രൂപ.


കൂടാതെ, മിഥുന്റെ അനുജന്റെ വിദ്യാഭ്യാസ ചെലവുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണ്ണമായും വഹിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ചടങ്ങിൽ എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത്  വിജയൻ പിള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്,കേരള സ്കൗട്ട്സ് & ഗൈഡ്‌സ്‌ സംസ്ഥാന സെക്രട്ടറി പ്രഭാകരൻ എൻ കെ തുടങ്ങിയവർ പങ്കെടുത്തു.