അനന്തപുരി പുഷ്പോത്സവത്തിന് തിരക്കേറുന്നു.

 
fs

തിരുവനന്തപുരത്തിനും ഒപ്പം ടെക്നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങൾ സമ്മാനിച്ച് ഡിസംബർ പന്ത്രണ്ട് വരെ നടക്കുന്ന പുഷ്പോത്സവത്തിന് തുടക്കമായി.  ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ അരങ്ങേറുന്ന പുഷ്പോത്സവം ഗംഭീര കാഴ്ച്ചാനുഭവമാണ് പുഷ്പ പ്രേമികൾക്ക് സമ്മാനിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തിയിട്ടുണ്ട്. മുപ്പതിനായിരം സ്ക്വയർ ഫീറ്റിലായി ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും ചെടികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും ആദ്യമായി നഗരത്തിനു  കാണാൻ മേള അവസരം ഒരുക്കുന്നു.  വൈവിധ്യമാർന്ന പുഷ്പ നിരക്ക്ക്ക് പുറമേ കട്ട് ഫ്ളവേഴ്സ് ഷോ, ലാൻഡ് സ്കേപ്പിംഗ് ഷോ, എന്നിവയുമുണ്ട്. അരുമപ്പക്ഷികളുടേയും വളർത്തുമൃഗങ്ങളുടെയും  അമൂല്യ നിരയുമായി എക്സോട്ടിക് പെറ്റ് ഷോയും മേളയിലുണ്ട്.  അരുമ ജീവികൾക്കൊപ്പം സെൽഫിയെടുക്കാനുള്ള സൗകര്യത്തിന് പുറമെ വ്യത്യസ്തങ്ങളായ സെൽഫി പോയിൻ്റുകൾ ഈ മേളയുടെ പ്രത്യേകതയാണ്.പുഷ്പോത്സവത്തോടനുബന്ധിച്ച് ഫാഷൻ ഷോ മത്സരങ്ങളും കലാസന്ധ്യകളും ഗാന നൃത്ത ഹാസ്യ പരിപാടികളും ദിവസേന ഉണ്ടായിരിക്കുന്നതാണ്.

 
തിരുവനന്തപുരത്തെ പ്രശസ്ത കലാ സംഘടനകളും ട്രൂപ്പുകളും അവതരിപ്പിക്കുന്ന കലാസന്ധ്യകൾ പുഷ്പോത്സവത്തിന് മിഴിമേറ്റും.

നാടൻ - മലബാർ രുചിക്കൂട്ടുകളുടെ വ്യത്യസ്ത വിഭവങ്ങളൊരുക്കി ഭക്ഷ്യമേള പുഷ്പോത്സവ നഗരിയിൽ രുചിമേളം തീർക്കുന്നു.

കേരളത്തിലും പുറത്തും പ്രശസ്തങ്ങളായ ഒട്ടേറെ ഫ്ളവർ ഷോകൾ ക്യൂറേറ്റ് ചെയ്തിട്ടുള്ള ഇടുക്കി ആസ്ഥാനമായ മണ്ണാറത്തറയിൽ ഗാർഡൻസ് ഈ അനന്തപുരി  പുഷ്പോത്സവത്തിൽ പ്രധാന പങ്കാളിയാകുന്നു.
തിരുവനന്തപുരം കലാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വിവിധ കാർഷിക, സഹകരണ, സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.


വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രദർശന വിപണന വ്യാപാര സ്ഥാപനങ്ങളും മേളയിലുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഗയിം ഷോകൾ, ഓട്ടോമൊബൈൽ എക്സ്പോ, ചെടികളും പൂക്കളും വാങ്ങാനായി നഴ്സറികൾ എന്നിവയും മേളയിലുണ്ട്.
 ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം .മേളയിൽ പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ കൈ നിറയെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മേള അവസാനിക്കുന്ന ഡിസംബർ 12 ന് പകുതി വിലയ്ക്ക് പൂച്ചെടികൾ സ്വന്തമാക്കാം.