പുതുപ്പള്ളിയിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും: കെ.സുരേന്ദ്രൻ

 
bjp

 പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ് കൊടുക്കാൻ ജനം ആഗ്രഹിച്ചതാണ് ഇത്രയും വലിയ പരാജയം ഇടത് മുന്നണിക്കുണ്ടാവാൻ കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മാസപ്പടി വിവാദത്തിലും അതുപോലെയുള്ള അഴിമതിക്കേസുകളിലും മുഖ്യമന്ത്രി ഉൾപ്പെട്ടത് ജനരോഷമുണ്ടാക്കി. ഭരണസ്തംഭനവും ഓണക്കാലത്തെ വറുതിയിയും സർക്കാർ വിരുദ്ധ വികാരം ജ്വലിപ്പിച്ചു.

ദേശീയതലത്തിൽ ഐഎൻഡി മുന്നണി വന്നതോടെ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമായി. ത്രിപുരയിൽ സിറ്റിംഗ് സീറ്റീൽ പോലും സിപിഎമ്മിന് കെട്ടിവെച്ച തുക നഷ്ടമായി. ത്രിപുരയിൽ ബിജെപി ഇതിന്റെ നേട്ടമുണ്ടാക്കിയപ്പോൾ പുതുപ്പള്ളിയിൽ നേട്ടം കോൺഗ്രസിനായി. പ്രധാനപ്പെട്ട നേതാക്കൾ മരണപ്പെട്ട ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അവരുടെ ബന്ധുക്കൾ ജയിക്കുന്നത് കേരളത്തിൽ പതിവാണ്. പിടി തോമസ് മരിച്ചപ്പോഴും ജി.കാർത്തികേയൻ മരിച്ചപ്പോഴും അത് കണ്ടതാണ്. കെഎം മാണി മരണപ്പെട്ടപ്പോൾ മാത്രമാണ് അതിന് ഒരു അപവാദമുണ്ടായത്. ബിജെപി പിന്തുണ കൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്ന സിപിഎം നേതാക്കളുടെ വാക്കുകൾ സർക്കസിലെ കോമാളികളുടെ കോമഡി പോലെയാണ്. സ്വന്തം വോട്ട് നിലനിർത്താനാവാത്തവർ ബിജെപിയുടെ വോട്ട് തിരയുന്നത് ഔചിത്യമല്ല. ഇടതുപക്ഷത്തിന്റെ 12,000ൽ പരം വോട്ടുകളാണ് ചാണ്ടി ഉമ്മന് കിട്ടിയത്. ഇടതുപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ട് യുഡിഎഫിന് ലഭിച്ചു. ഇടതുപക്ഷത്തിന്റെ അടിത്തറയിളകിയില്ല എന്ന് എംവി ഗോവിന്ദൻ പറയുന്നത് യാഥാർത്ഥ്യബോധത്തോടെയല്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് അപ്രസക്തമാവും. അവിടെ യുഡിഎഫും ബിജെപിയുമായിട്ടാവും മത്സരം. ഐഎൻഡി മുന്നണിക്ക് ഒരു സ്ഥാനാർത്ഥി പോരെയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. എൻഡിഎയുടെ വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കും. വലിയ വിജയത്തിൽ ചാണ്ടി ഉമ്മനെ അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.