സൈബർ തട്ടിപ്പിനെതിരെ ബോധവത്ക്കരണം സംഘടിപ്പിച്ചു
തൃശൂർ: സൈബർ തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായി നടപ്പാക്കുന്ന സൈബർ തട്ടിപ്പ് ബോധവത്കരണ പരിപാടിയായ ‘നോക്കൗട്ട് ഡിജിറ്റൽ ഫ്രോഡ്’ സംഘടിപ്പിച്ചു.തൃശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ബോധവത്കരണ പരിപാടിയിൽ തൃശൂർ സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ കെ. ജെ. ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
സ്വകാര്യ വിവരങ്ങൾ പൊതുഇടങ്ങളിലോ സൈബർ ഇടങ്ങളിലോ ഉപയോഗിക്കുമ്പോഴും പങ്കുവയ്ക്കുമ്പോഴും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ പോലീസ് ഓഫീസർ മിഥുൻ കെ. ജെ. പറഞ്ഞു. സൈബർ കേസുകളെ അതീവ പ്രാധ്യാനത്തോട് കൂടിയാണ് പോലീസ് സമീപിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ, സൈബർ സ്പേസ് ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായ് പൊലീസ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക ഇടപാടുകൾക്കിടെ ഉപഭോക്താക്കൾ നേരിടുന്ന വിവിധ തരത്തിലുള്ള ഭീഷണികളെക്കുറിച്ചും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മികച്ച മാർഗങ്ങളെക്കുറിച്ചും ഡിജിറ്റൽ ഉപഭോക്താക്കളെ ബോധവത്കരിക്കുകയാണ് ‘നോക്കൗട്ട് ഡിജിറ്റൽ ഫ്രോഡ്’ പരിപാടിയുടെ ലക്ഷ്യം. വ്യാജ ഒടിപി തട്ടിപ്പുകൾ, ഫിഷിങ് തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ക്യുആർ കോഡ് തട്ടിപ്പുകൾ, വായ്പാ തട്ടിപ്പുകൾ, യുപിഐ തട്ടിപ്പുകൾ, വളർന്നുവരുന്ന മറ്റ് സൈബർ അധിഷ്ഠിത സാമ്പത്തിക തട്ടിപ്പ് രീതികൾ എന്നിവയെക്കുറിച്ചും ബോധവത്കരണം നടത്തി. കോളേജ് ലക്ചറർ സന്തോഷ് പാടിയത്ത് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അമീൻ നന്ദിയും പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ സുരേഷ്‌കുമാർ ടി,തുടങ്ങിയവർ പങ്കെടുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻബിഎഫ്‌സികൾക്കുള്ള 2024ലെ ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ബജാജ് ഫിനാൻസ് നടത്തുന്ന സൈബർ തട്ടിപ്പ് ബോധവത്കരണ പരിപാടിയാണ് ‘നോക്കൗട്ട് ഡിജിറ്റൽ ഫ്രോഡ്’.
